'റോബട്ടിക് ഫയർ ഫൈറ്റിങ്’ ഉപകരണങ്ങൾ; നടപടി അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി
Mail This Article
തൃശൂർ ∙ അഗ്നിരക്ഷാ സേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ‘റോബട്ടിക് ഫയർ ഫൈറ്റിങ്’ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിയ്യൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ് അക്കാദമിയിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരുടെയും ഓഫിസർ ഡ്രൈവർമാരുടെയും സംയുക്ത പാസിങ് ഔട്ട് പരേഡിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സേനയുടെ കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്സ് പദ്ധതിയിൽ കൂടുതൽ പേരെ അംഗങ്ങളാക്കുമെന്നും ഇതിനകം പരിശീലനം പൂർത്തിയാക്കിയ 6200 പേരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 1000 പേർക്കു പ്രഫഷനൽ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 295 ഓഫിസർമാരും (37, 38 ബാച്ചുകൾ) 20 ഓഫിസർ ഡ്രൈവർമാരും (31–ാം ബാച്ച്) അടക്കം 315 പേർ അഗ്നിരക്ഷാ സേനയുടെ ഭാഗമായി.മുഖ്യമന്ത്രിയും സേനാ മേധാവി കെ.പത്മകുമാർ, അക്കാദമി ഡയറക്ടർ എം.ജി. രാജേഷ്, ടെക്നിക്കൽ ഡയറക്ടർ എം.നൗഷാദ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു.അസിസ്റ്റന്റ് ഡയറക്ടർ റെനി ലൂക്കോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഡയറക്ടർമാരായ എ.എസ്.ജോഗി, എസ്.എൽ.ദിലീപ്, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ പങ്കെടുത്തു. പരിശീലന കാലത്തു മികച്ച പ്രകടനം നടത്തിയവർക്കു മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. പരേഡ് കമാൻഡർ ടി.എസ്. അജിലേഷ് പാസിങ് ഔട്ട് പരേഡ് നയിച്ചു.