കെട്ടിട അവശിഷ്ടങ്ങളും മണ്ണും തള്ളുന്നത് വഴിയരികിൽ; വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത
Mail This Article
ഇരിങ്ങാലക്കുട∙ ഠാണാ–ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കിയ അവശിഷ്ടങ്ങളും മണ്ണും ബൈപാസ് റോഡിൽ ഒരുഭാഗത്ത് അശാസ്ത്രീയമായി തള്ളിയത് വാഹനയാത്രികരെ അപകടത്തിലാക്കുന്നു. ബൈപാസ് റോഡിൽ മാസ് തിയറ്റർ റോഡിലേക്ക് തിരിയുന്ന ഭാഗം വരെയാണ് റോഡിലേക്ക് തള്ളിയ നിലയിൽ മണ്ണടിച്ചിരിക്കുന്നത്. ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്‌ഷൻ വരെ കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ഭൂരിഭാഗം വാഹനങ്ങളും പോകുന്നത് ബൈപാസ് റോഡിലൂടെയാണ്. തകർന്ന റോഡും രാത്രിയിൽ മേഖലയിലെ വെളിച്ചക്കുറവും വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സ്ഥിതിയാണുള്ളത്.
തകർന്ന് കിടക്കുന്ന ഈ റോഡിലെ കുഴിയിൽ വീണ് നേരത്തെ കൊരുമ്പിശേരി സ്വദേശിയായ യുവാവിന് ഗുരുതര പരുക്കേറ്റിരുന്നു. ഏറെ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന റോഡിലേക്ക് തള്ളി കിടക്കുന്ന തരത്തിൽ മണ്ണും മറ്റു അവശിഷ്ടങ്ങളും തള്ളിയിരിക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കും. ഠാണാ ചന്തക്കുന്ന് വികസനവും ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്‌ഷൻ വരെയുള്ള റോഡ് നിർമാണവും ഇഴഞ്ഞു നീങ്ങുന്നതിനാൽ നഗരത്തിൽ ഏറെ യാത്രാ ദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ അശാസ്ത്രീയമായ രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ വാഹനയാത്രികരുടെ ജീവനെടുക്കുമെന്ന് മേഖലയിലെ വഴിയോര കച്ചവടക്കാർ ആരോപിച്ചു. എത്രയും വേഗം മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.