ADVERTISEMENT

തൃശൂർ ∙ അഴകുള്ള വലിയ കൊമ്പുകളും മറ്റു ലക്ഷണങ്ങളാലും ഒട്ടേറെ ആരാധകരുള്ള കൊമ്പൻ കുട്ടൻകുളങ്ങര ദേവസ്വം ശ്രീനിവാസൻ ചരിഞ്ഞു. 43 വയസ്സായിരുന്നു. അസുഖബാധിതനായി ഒരു മാസത്തോളം പൂങ്കുന്നം കുട്ടൻകുളങ്ങര മഹാവിഷ്ണു ക്ഷേത്ര വളപ്പിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് അന്ത്യം. കുറച്ചു നാളായി ആന ഭക്ഷണമെടുത്തിരുന്നില്ല. കേരളത്തിലെ നാട്ടാനകളിൽ പ്രമുഖ സ്ഥാനക്കാരനായിരുന്നു ശ്രീനിവാസൻ. 

1981ൽ ചെന്നൈ ഗിണ്ടി പാലസിലാണു (ഇപ്പോഴത്തെ ഗിണ്ടി ദേശീയോദ്യാനം) ജനനം. 1991ൽ തമിഴ്നാട്ടിലെ മുതുമല വനം റേഞ്ചിൽ നിന്നു കുട്ടൻകുളങ്ങര ദേവസ്വം സ്വന്തമാക്കി. 1992ൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നടയ്ക്കിരുത്തി. തമിഴ്നാട്ടിൽ ജനിച്ച ആനക്കുട്ടി പിന്നീടു കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ നാടൻ അഴകുമായി നിറഞ്ഞു നിന്നു. പാലക്കാട്, തൃശൂർ ജില്ലകളിലെ ഉത്സവാഘോഷങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 9 അടി 4 ഇഞ്ചാണ് ഉയരം. വിടർന്ന കൊമ്പുകളും വലിയ ചെവിയും നിലത്തു മുട്ടുന്ന തുമ്പിക്കൈയും പ്രത്യേകതയായിരുന്നു. 

കൊമ്പുകളുടെ അതിശയിപ്പിക്കുന്ന വളർച്ചയും ഭംഗിയുമാണു ശ്രീനിവാസന് ആരാധകരെ നേടിക്കൊടുത്തത്.  33 വർഷമായി കുട്ടൻകുളങ്ങര ഉത്സവത്തിൽ സജീവമായിരുന്നു. ഈ വർഷം ഏപ്രിലിൽ തൃശൂർ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്. പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന്റെ ആന നിരയിലുണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇൻക്വസ്റ്റിനു ശേഷം ജഡം എറണാകുളം കോടനാട്ടേക്കു സംസ്കരിക്കാനായി കൊണ്ടുപോയി. കുട്ടൻകുളങ്ങര ദേവസ്വത്തിൽ ഇനിയുള്ളതു പ്രശസ്തനായ കൊമ്പൻ അർജുനൻ മാത്രമാണ്.

English Summary:

Sreenivasan, a beloved temple elephant residing at the Pookunnam Kuttankulangara Maha Vishnu Temple in Kerala, has died at the age of 43. Known for his impressive size and tusks, Srivalsan held a significant place among Kerala's temple elephants. He passed away after battling an illness for a month.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com