ഇടിയഞ്ചിറയിൽ താൽക്കാലിക വളയം ബണ്ട് നിർമാണം തുടങ്ങി
Mail This Article
മുല്ലശേരി ∙ മുല്ലശേരി കനാലിലേക്കും കോൾമേഖലയിലേക്കും കായലിൽനിന്ന് ഉപ്പുവെള്ളം കടക്കുന്നത് തടയാൻ ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപം താൽക്കാലിക വളയം ബണ്ട് നിർമാണം തുടങ്ങി. നവീകരണത്തിന്റെ ഭാഗമായി റെഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണമായി ഉൗരി മാറ്റിയതിനാൽ ഉപ്പുവെള്ള ഭീഷണി വൻതോതിലാണ്. വളയം ബണ്ട് ഉടൻ നിർമിക്കണമെന്ന് പാടശേഖര സമിതികൾ ആവശ്യപ്പെടുകയും വിവിധ സംഘടനകൾ ഇൗ ആവശ്യമവുമായി സമരം നടത്തുകയും ചെയ്തിരുന്നു. അതിനാലാണ് സാധാരണ ഡിസംബറിൽ പൂർത്തിയാക്കാറുള്ള വളയം ബണ്ട് നിർമാണം ഇൗ മാസം തന്നെ തുടങ്ങിയത്. മുളക്കുറ്റികൾ നിരത്തി പനമ്പും ഓലയും ഉപയോഗിച്ച് മറച്ച് മണ്ണിട്ട് നിറച്ചാണ് ബണ്ട് നിർമിക്കുന്നത്. തുലാവർഷത്തിൽ കനാലിൽ ജലനിരപ്പ് ഉയർന്നാൽ അധിക ജലം പെട്ടെന്ന് ഒഴുക്കി ക്കളയാൻ പെട്ടിക്കഴകൾ സ്ഥാപിക്കും. 16 ലക്ഷം രൂപ ചെലവിട്ടാണ് ബണ്ട് നിർമാണം. 20 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇവിടെയും ഏനാമാവിലും താൽക്കാലിക വളയം ബണ്ട് നിർമാണത്തിന് എല്ലാ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ചെലവിടുന്നത്.
ഇത് അടുത്ത മഴക്കാലത്ത് പതിവായി കായലിലേക്ക് ഒഴുക്കിക്കളയും. ഓരോ വളയം ബണ്ട് നിർമാണത്തിനും ആവശ്യത്തിന് മണ്ണ് ലഭിക്കാൻ ഓരോ ചെറിയ കുന്ന് ഇടിച്ചുനിരത്തേണ്ടതുണ്ട്. ഇത് വലിയ പരിസ്ഥി ആഘാതം സൃഷ്ടിക്കുന്നുണ്ട്. ഇൗ മണ്ണ് കായലിലേക്ക് ഒഴുകിച്ചെന്ന് കായൽ നികന്ന നിലയിലാണ്. ഇത് തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റെഗുലേറ്ററുകളുടെ നവീകരണം വൈകുന്നതാണ് വർഷംതോറുമുള്ള ഇൗ പാഴ്ച്ചിലവിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നത്.
ഉപ്പുവെള്ളം: കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാഹം ആവശ്യപ്പെട്ട് മാർച്ച്
പെരുവല്ലൂർ ∙ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ജീർണത മൂലവും സമയത്തിന് വളയം ബണ്ട് നിർമിക്കാത്തതുമൂലവും കഴിഞ്ഞ കാലങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് പറപ്പാടം കോൾപ്പടവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലശേരി കൃഷിഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു. പി.എൽ.ജേക്കബ് അധ്യക്ഷനായി. ബാബു കർണംകോട്ട്, കെ.ആർ.വിശ്വനാഥൻ, സി.പി.ഘോഷ്, വി.തുളസി, സ്വപ്ന രാജീവ്, സി.യു.സനിൽ, പി.ബി.ബാബു എന്നിവർ പ്രസംഗിച്ചു.