കാട്ടാന തകർത്ത കുടിൽ വനംവകുപ്പ് പുനർനിർമിച്ചു
Mail This Article
കേണിച്ചിറ ∙ കാട്ടാന തകർത്ത കുടിലിനു പകരം വനംവകുപ്പ് കുടിൽ നിർമിച്ചു നൽകി. പൂതാടി പഞ്ചായത്തിലെ കേളമംഗലം കാട്ടുനായ്ക്ക കോളനിയിൽ കാട്ടാന തകർത്ത ബിജു– സൗമ്യ ദമ്പതികളുടെ കുടിലിനു പകരമാണു വനംവകുപ്പ് മുളയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ പുതിയ കുടിൽ നിർമിച്ചു നൽകിയത്. കൂടാതെ കാട്ടാന തിന്നുതീർത്ത ഭക്ഷണ സാധനങ്ങൾക്കു പകരം ആവശ്യമായ നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകി.
പുൽപള്ളി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ വി.ആർ. ഷാജി ഫോറസ്റ്റർമാരായ കെ.സി. മോഹനൻ, കെ.ഒ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും വാച്ചർമാരും ചേർന്നാണു കുടിൽ നിർമിച്ചു നൽകിയത്. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാന തിങ്കൾ രാവിലെ 7നു വനത്തിലേക്കു തിരിച്ചു പോകും വഴിയാണു രണ്ടു കുട്ടികൾ അടക്കം 4 പേർ താമസിച്ചിരുന്ന കുടിൽ പൂർണമായും തകർത്തത്.