ADVERTISEMENT

പുൽപള്ളി ∙ കടുവ ഭീതി കുറയുന്നുവെന്ന ആശ്വാസത്തിനിടെ മുള്ളൻകൊല്ലി ടൗൺ പരിസരത്ത് കടുവ പശുക്കിടാവിനെ കൊന്നു ഭാഗികമായി ഭക്ഷിച്ചു. ക്ഷീരസംഘത്തിനടുത്ത് കാക്കനാട്ട് തോമസിന്റെ തൊഴുത്തിൽ നിന്നാണു ശനി രാത്രി കടുവ പശുക്കിടാവിനെ കടിച്ചുവലിച്ചു കൊണ്ടുപോയത്. രാവിലെ പശുവിനെ കറക്കാനെത്തിയ തോമസ് തൊഴുത്തിൽ കിടാവിനെ കണ്ടില്ല. കാലത്ത് 6.15 മണിയോടെ കാറിൽ പള്ളിയിൽ പോവുകയായിരുന്ന മംഗലത്ത് സണ്ണി റോഡ് മുറിച്ചു കടുവ കടന്നുപോകുന്നത് കണ്ടിരുന്നു. അദ്ദേഹം സമീപവാസികളെ ഇക്കാര്യം അറിയിച്ചു.കൂടുതലാളുകളെത്തി വനപാലകരെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ തിരച്ചിലിൽ വീടിന് 150 മീറ്റർ അകലെ വയൽഭാഗത്ത് പാതി ഭക്ഷിച്ച നിലയിൽ പശുക്കിടാവിന്റെ ജഡം കണ്ടെത്തി.

നെയ്ക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ ചത്ത
‌പോത്ത്.
നെയ്ക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ ചത്ത ‌പോത്ത്.

കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ വനപാലകരെത്തി സ്ഥലത്ത് കൂട് സ്ഥാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അറിയിപ്പും നൽകി. രാത്രി സ്ഥലത്ത് പട്രോളിങ് നടത്താനും തീരുമാനിച്ചു. താന്നിത്തിരുവ്, സുരഭിക്കവല, വടാനക്കവല തുടങ്ങിയ സ്ഥലങ്ങളിൽ കടുവ വളർത്തുമൃഗങ്ങളെ പിടിച്ചു ശല്യം തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. 4 സ്ഥലത്ത് കൂട് സ്ഥാപിച്ചെങ്കിലും കടുവ അതിനടുത്തെത്തിയില്ല. കൂട് സ്ഥാപിക്കുന്നതിൽ കാര്യമില്ലെന്നതിനാൽ മയക്കുവെടി വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സുരഭിക്കവലയിൽ നാട്ടുകാർ വനപാലകരെ മണിക്കൂറുകളോളം തടഞ്ഞു പ്രതിഷേധിച്ചിരുന്നു. മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പിറ്റേന്നു ലഭിച്ചിങ്കിലും കടുവയെ കണ്ടെത്താനായില്ല.

പാമ്പ്ര എസ്റ്റേറ്റിലെ 
കുരുമുളക് തോട്ടത്തിൽ എത്തിയ കടുവ 
(വിഡിയോ ദൃശ്യം)
പാമ്പ്ര എസ്റ്റേറ്റിലെ കുരുമുളക് തോട്ടത്തിൽ എത്തിയ കടുവ (വിഡിയോ ദൃശ്യം)

പിന്നീട് അമ്പത്താറിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ പ്രകടനം. വാഴയിൽ ബേബിയുടെ വീട്ടിലെ മൂരിയെ കൊന്ന കടുവ അന്നും പിറ്റേന്നും സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം തോട്ടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടുവ വനത്തിലേക്ക് മടങ്ങിയെന്നായിരുന്നു വനപാലകരുടെ സംശയം. എന്നാൽ കാടിറങ്ങിയ കടുവയുടെ അടുത്ത താവളം മുള്ളൻകൊല്ലിയായി. ജനവാസമേഖലയിൽ ഭീതി വിതച്ച സാഹചര്യത്തിൽ സത്വര നടപടിയാവശ്യപ്പെട്ട് ജനം പ്രതിഷേധത്തിലാണ്.  കഴിഞ്ഞയാഴ്ച പുൽപള്ളിയിലുണ്ടായ ജനകീയ പ്രതിഷേധവും തുടർന്നുണ്ടായ പ്രശ്നങ്ങളും തണുത്തുവരുമ്പോഴാണു വീണ്ടും വന്യജീവി പ്രശ്നം നാടിനു തലവേദയായത്.

നെയ്ക്കുപ്പയിൽ പോത്തിനെ കൊന്നു; ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് 
നടവയൽ ∙ നെയ്ക്കുപ്പയിൽ കടുവ പോത്തിനെ കൊന്നു. നെയ്ക്കുപ്പ ചെക് പോസ്റ്റിന് സമീപത്തെ പറപ്പിള്ളിൽ ഷാജിയുടെ പോത്തിനെയാണ് ഇന്നലെ വൈകിട്ട് നാലോടെ കടുവ ആക്രമിച്ചു കൊന്നത്. വനത്തോടു ചേർന്നുള്ള കൃഷിയിടത്തിൽ മേയ്ക്കുന്നതിനിടെ 3 പോത്തുകളിൽ ഒന്നിനെയാണു കടുവ ആക്രമിച്ചത്. വനത്തിൽ നിന്നു പാഞ്ഞു വന്ന കടുവ ഷാജിയുടെ നേർക്കു തിരിയുന്നതിനിടെ പോത്തുകളിലൊന്ന് ഓടിയതോടെ കടുവ ഇതിന്റെ പിന്നാലെ പാഞ്ഞതിനാൽ ഷാജി രക്ഷപ്പെടുകയായിരുന്നു.  ഷാജിയും മറ്റും ബഹളം വച്ച് എത്തിയപ്പോഴേക്കും പോത്തിനെ കൊന്നിരുന്നു. ജനങ്ങൾ ബഹളം വച്ചതോടെ കടുവ വനത്തിലേക്കു കയറി.  വനംവകുപ്പ് സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു. നാട്ടുകാർ നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫിസിലെത്തി പ്രതിഷേധിച്ചു. റോഡ് ഉപരോധം അടക്കം പ്രതിഷേധം ശക്തമാക്കുമെന്നു നാട്ടുകാർ അറിയിച്ചതോടെ കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. എന്നാൽ, നാട്ടുകാർ പിരിഞ്ഞു പോകാൻ തയാറായില്ല. റേഞ്ച് ഓഫിസർ സ്ഥലത്തെത്തി കടുവ ശല്യത്തിനു പരിഹാരം കാണണമെന്നും ഉടമയ്ക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

കുരുമുളക് പറിക്കുന്നതിനിടെ പാമ്പ്ര എസ്റ്റേറ്റിൽ കടുവ
ബത്തേരി ∙ തൊഴിലാളികൾ കുരുമുളക് പറിക്കുന്നതിനിടെ ഏണിച്ചുവട്ടിലൂടെ കടുവയെത്തിയതു പരിഭ്രാന്തി പരത്തി. ചെതലയം പാമ്പ്ര എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കടുവയെത്തിയത്. കർണാടകയിൽ നിന്നുള്ള തൊഴിലാളികളായിരുന്നു തോട്ടത്തിൽ കുരുമുളക് പറിച്ചിരുന്നത്. എല്ലാവരും ഏണിയിൽ കയറി നിന്നു പറിക്കുന്നതിനിടെ ചുവട്ടിലൂടെ കടുവ നടന്നെത്തുകയായിരുന്നു. നടന്നും ഇരുന്നും നീങ്ങിയ കടുവയുടെ ചിത്രം കുരുമുളക് കൊടികൾക്കു മുകളിലിരുന്ന് തൊഴിലാളികൾ മൊബൈലിൽ പകർത്തി. അവർ നോക്കി നിൽക്കെ കടുവ സാവധാനം എസ്റ്റേറ്റിനുള്ളിലേക്ക് നീങ്ങി. 12 തൊഴിലാളികളാണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com