കടുവ ജനവാസ മേഖലയിൽ; പശുവിനെ കൊന്നു
Mail This Article
തിന്നുകേണിച്ചിറ∙ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൃഷിയിടത്തിൽ കെട്ടിയ പശുവിനെ കൊന്നു തിന്നു. എടക്കാട് മാന്തടം തെക്കേപുന്നപ്പിള്ളിൽ വർഗീസിന്റെ 3 വയസ്സ് പ്രായമുള്ള കറവപ്പശുവിനെയാണ് കടുവ കൊന്നത്. ബന്ധുവിന്റെ കൃഷിയിടത്തിൽ കെട്ടിയ പശുവിനെ അഴിച്ചു കൊണ്ടുപോകാൻ വർഗീസ് എത്തുമ്പോൾ കടുവ പശുവിനെ കൊന്ന് തിന്നുന്നതായി കണ്ട് ബഹളം വച്ചതോടെ സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് മറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഇതിന് സമീപത്തെ എടക്കാട് വയലിൽ കടുവയെ കണ്ടതായി കർഷകൻ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ച് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പടക്കം പൊട്ടിച്ച് മടങ്ങിയതിനു പിന്നാലെയാണ് കടുവ പശുവിനെ കൊന്നതെന്ന് നാട്ടുകാർ പറയുന്നു.
കടുവ പശുവിനെ കൊന്ന സ്ഥലത്തെത്തിയ വനപാലകർ സ്ഥലത്ത് 3 ക്യാമറ സ്ഥാപിക്കുമെന്നും പശുവിന്റെ ഉടമയ്ക്ക് അർഹമായ നഷ്ട പരിഹാരം നൽകുമെന്നും ഉറപ്പ് നൽകി. എന്നാൽ കടുവയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻപ് സമീപപ്രദേശമായ ആയനിമല ജനവാസ മേഖലയിലിറങ്ങിയ കടുവ പോത്തിനെ കൊന്നുതിന്നെങ്കിലും ഈ പ്രദേശത്ത് കടുവ ഇറങ്ങി വളർത്തുമൃഗത്തെ കൊന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് കടുവയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം