ADVERTISEMENT

മാനന്തവാടി ∙ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്കും പ്രധാന ഓഫിസുകൾക്കും സുരക്ഷ ശക്തമാക്കി. തന്ത്രപ്രധാന മേഖലകളിലെല്ലാം പൊലീസ് പട്രോളിങ് വ്യാപകമാക്കും. വയനാട്, കണ്ണൂർ അതിർത്തി വനമേഖലയിൽ നിലവിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ 4 മാവോയിസ്റ്റുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ പലരും ഗുരുതരമായ പരുക്കേറ്റ് അവശരുമാണ്. വൻതോതിലുള്ള ആയുധശേഖരവും ഇപ്പോഴില്ല. അതിനാൽ, കുഴിബോംബ് ആക്രമണം പോലുള്ള ഗറില മുറകളിലൂടെ തണ്ടർബോൾട്ട് സംഘത്തെ പ്രതിരോധിക്കുക മാത്രമാണു പോംവഴി.

സമീപവാസികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു. ചിത്രം: മനോരമ
സമീപവാസികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നു. ചിത്രം: മനോരമ

കേരളത്തിലാരംഭിച്ച സൈനിക-രാഷ്ട്രീയ ക്യാംപെയ്നിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വ്യാപകമായ ആക്‌ഷനുകൾ സംഘടിപ്പിക്കണമെന്ന് കേന്ദ്ര കമ്മിറ്റി കമ്യൂണിക്കെ ദളങ്ങളിലെ കേഡർമാർക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലപ്പുഴയിൽ കുഴിബോംബ് സ്ഥാപിച്ചതെന്നാണു പൊലീസ് നിഗമനം. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനാതിർത്തി പ്രദേശങ്ങളോടു ചേർന്നു കൂടുതൽ കുഴിബോംബുകൾ ഇനിയും സ്ഥാപിച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സാഹചര്യത്തിലാണു സുരക്ഷ ശക്തമാക്കിയത്.ഇന്നലെ ബോംബ് സ്ക്വാഡ് എത്തിയപ്പോൾ പ്രദേശവാസികളെപ്പോലും കടത്തിവിടാതെയായിരുന്നു പരിശോധന.

മക്കിമല കൊടക്കാട് ഊരിനു സമീപം ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷയൊരുക്കി നിൽക്കുന്ന പൊലീസ് സംഘം. ചിത്രം: മനോരമ
മക്കിമല കൊടക്കാട് ഊരിനു സമീപം ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷയൊരുക്കി നിൽക്കുന്ന പൊലീസ് സംഘം. ചിത്രം: മനോരമ

സ്ഥലത്ത് കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. തണ്ടർബോൾട്ട്, എടിഎസ്, സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് സംഘങ്ങൾ ഇന്നും സ്ഥലത്തുണ്ടാകും. സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്‌പി തപോഷ് ബസുമതാരിയുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തലപ്പുഴയിൽ എത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വനം വകുപ്പ് താൽക്കാലിക വാച്ചർമാരായ ബാലചന്ദ്രനും ചന്ദ്രനും വനമേഖലയിൽ നടത്തിവരാറുള്ള സ്ഥിരം പരിശോധനയ്ക്കിടെയാണ് കാട്ടാനയ്ക്കായി സ്ഥാപിച്ച ഫെൻസിങ്ങിനു സമീപം കുഴിച്ചിട്ട നിലയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടത്. ഇലക്ട്രിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോൾ സ്ഫോടകവസ്തുക്കൾ നിറച്ച പാത്രവും കണ്ടു. മക്കിമലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്താണ് ബോംബ് കണ്ടെത്തിയത്. ഒട്ടേറെ തവണ ഇവിടെ പാടികളിൽ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com