വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം; നൂൽപ്പുഴയിൽ ദേശീയപാത ഉപരോധിച്ച് നാട്ടുകാർ
Mail This Article
ബത്തേരി∙ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നൂൽപ്പുഴ കല്ലൂരിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം, കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ രാജുവിന് മതിയായ ചികിത്സ നൽകണം, ഡിഎഫ്ഒ സ്ഥലത്തെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റോഡ് ഉപരോധിച്ചത്. റോഡിനു കുറുകെ ടാർപായ വലിച്ചുകെട്ടിയാണ് സമരം. ഇതോടെ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാത്രി മാറോട് രാജുവിന് (48) കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജുവിന്റെ ജ്യേഷ്ഠന്റെ മകൻ ബിജുവിനെ 3 വർഷം മുൻപ് കാട്ടാന ആക്രമിച്ചിരുന്നു. നട്ടെല്ലിനു പരുക്ക് പറ്റിയ ബിജു കിടപ്പിലാണ്. നൂൽപ്പുഴ പഞ്ചായത്തിൽ ഒരു മാസമായി കാട്ടാന ശല്യം അതിരൂക്ഷമാണ്. കൃഷിയുൾപ്പെടെ വ്യാപകമായി നശിപ്പിക്കുകയാണ്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.