ADVERTISEMENT

മാനന്തവാടി ∙ കർണാടക വനത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷകനായി കെഎസ്ആർടിസി ബസ് കണ്ടക്ടർ. വെള്ള ചെക് പോസ്റ്റിനും മച്ചൂരിനും ഇടയിലായാണ് 4 അടിയിലേറെ വലുപ്പമുള്ള ചടച്ചി മരം കാറ്റിൽ കടപുഴകി റോഡിന് കുറുകെ വീണത്. വൈകിട്ട് 6ന് ബാവലി ചെക് പോസ്റ്റ് അടയ്ക്കുന്നതിന് മുൻപ് അതിർത്തി കടക്കേണ്ട ഒട്ടേറെ വാഹനങ്ങളാണ് ഇതോടെ റോഡിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 ഓടെയാണ് സംഭവം.

കേരളത്തിൽ നിന്നോ കർണാടകയിൽ നിന്നോ അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് നീക്കാൻ മണിക്കൂറുകൾ വേണ്ടി വരുമായിരുന്നു. അപ്പോഴേക്കും ചെക് പോസ്റ്റ് അടയ്ക്കും. ഇൗ സാഹചര്യത്തിലാണ് പാൽവെളിച്ചം സ്വദേശിയായ, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ വലിയപറമ്പിൽ ഷിബുവിന്റെ സമയോചിതമായ ഇടപെടൽ.

സമീപത്തെ കോളനിയിൽ എത്തി കോടാലി സംഘടിപ്പിച്ചാണ് കടപുഴകി വീണ വൻ മരം ഷിബു മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈകിട്ട് 3ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട മാനന്തവാടി ഡിപ്പോയിലെ കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു ഷിബു. കമ്പളക്കാട് സ്വദേശിയായ ഡ്രൈവർ പി.എം.അബ്ദുൽ സലാമും നാട്ടുകാരും യാത്രക്കാരും കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും ഷിബുവിനെ സഹായിച്ചു. മുക്കാൽ മണിക്കൂറോളം എടുത്താണ് മരം 3 കഷണങ്ങളായി മുറിച്ച് നീക്കിയത്.

മരം മുറിക്കുന്ന ഷിബുവിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കർഷക കുടുംബത്തിൽ ജനിച്ചതിനാൽ മരം വെട്ട് അടക്കമുള്ള തൊഴിലുകൾ അറിയാമെന്ന് 23 വർഷമായി കെഎസ്ആർടിസി കണ്ടക്ടറായി ജോലി ചെയ്യുന്ന ഷിബു പറഞ്ഞു. ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചെങ്കിലും മരം മുറിച്ച് നീക്കി ചെക് പോസ്റ്റ് അടയ്ക്കുന്നതിന് മുൻപേ യാത്രക്കാരെ അതിർത്തി കടത്താൻ കഴിഞ്ഞു.

English Summary:

KSRTC Bus Conductor Heroically Rescues Passengers in Karnataka Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com