ADVERTISEMENT

തൃശ്ശിലേരി ∙ 2 കുങ്കിയാനകളും ആർആർടി സംഘം അടക്കമുള്ള വനപാലകരും കാവൽ നിൽക്കുന്നതിന് ഇടയിലും മുത്തുമാരിയിൽ വ്യാഴാഴ്ച രാത്രിയും കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി.വനപാലകർ കനത്ത ജാഗ്രത പുലർത്തുന്നതിന് ഇടയിലും വ്യാഴാഴ്ച രാത്രി കുങ്കിയാനകളുടെ കണ്ണ് വെട്ടിച്ച് കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി. 

കുങ്കിയാനകൾ കാവലിനുണ്ട് എന്ന ആശ്വാസത്തിൽ ഇന്നലെ മുത്തുമാരിക്കാർ ഉറങ്ങാൻ കിടന്നവർ നേരം വെളുത്തപ്പോൾ കണ്ടത് കൃഷിയിടങ്ങൾ കാട്ടാന ചവിട്ടി മെതിച്ച കരൾ പിളർക്കുന്ന കാഴ്ചയാണ്.വെള്ളിക്കുന്നേൽ സണ്ണി സ്‌കറിയ, കടവന്നൂർ ബാബു, വടക്കേക്കര മറിയാമ്മ എന്നിവരുടെ തോട്ടത്തിലെ തെങ്ങ്, കാപ്പി, വാഴ തുടങ്ങിയവയാണ് രാത്രിയിൽ കാട്ടാന നശിപ്പിച്ചത്. നാട്ടുകാർ വിവരം അറിയിച്ച ഉടൻ സ്ഥലത്തെത്തിയ വനപാലക സംഘം പടക്കം പൊട്ടിച്ചാണ് ആനയെ കാട് കയറ്റിയത്.

ഇന്നലെ രാവിലെ 9.30 ഓടെയാണ് കാട്ടാനയെ തുരത്താനുള്ള ദൗത്യം ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി കാട്ടാന നാട്ടിലിറങ്ങിയ വഴിയിലൂടെ നീങ്ങിയ ദൗത്യ സംഘം പ്രശ്നക്കാരനായ ആനയെ നേരിൽ കണ്ടു. തുടർന്ന് കുങ്കിയാനകളെ കൂടി ഇവിടേക്ക് എത്തിച്ചു. കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ കൊമ്പൻ ചിന്നം വിളിച്ച് പിന്തിരിഞ്ഞ് മറ്റ് 3 ആനകളടങ്ങുന്ന സംഘത്തോടൊപ്പം ചേർന്നു. 

5 ആനകളടങ്ങുന്ന മറ്റൊരു സംഘത്തെയും ദൗത്യ സംഘം കാട്ടിനുള്ളിൽ വച്ച് കണ്ടു. കനത്ത മഴയെ അവഗണിച്ച് ദൗത്യ സംഘം വൈകിട്ട് 4 വരെ പ്രശ്നക്കാരനായ ആനയെ ഉൾവനത്തിലേക്ക് തുരത്താനായി തിരച്ചിൽ തുടർന്നു. ഇന്ന് രാവിലെ വീണ്ടും ദൗത്യം പുനരാരംഭിക്കും. ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയേഷ് ജോസഫിന്റെയും ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ. രതീഷ്കുമാർ, ഇ.സി.രാജു എന്നിവരുടെ നേതൃത്വത്തിൽ പാപ്പാൻമാർ അടക്കം 35 പേരടങ്ങുന്ന സംഘമാണ് മലമുകളിലെ കനത്ത മഴയും കാറ്റും അവഗണിച്ച് ദൗത്യം തുടരുന്നത്. 

മുത്തുമാരി പ്രദേശത്തെ കാട്ടാന ആക്രമണത്തിന് ശമനമുണ്ടാകും വരെ ദൗത്യം തുടരുമെന്ന് ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാകേഷ് പറഞ്ഞു.തൃശ്ശിലേരി മേലെ മുത്തുമാരിയിൽ അമ്മിണി പൗലോസിന്റെ വീട്ടു പറമ്പിലെ തെങ്ങ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു. മേലെ മുത്തുമാരിയിൽ ഷേർലി ജോയിയുടെ വീടിന് മുൻപിലും കഴിഞ്ഞ ദിവസം കാട്ടാന എത്തി. 

ഇവരുടെ വീട്ടുവളപ്പിലെ ക‍ൃഷിയും കുടിവെള്ള സ്രോതസ്സും കാട്ടാന ചവിട്ടി നശിപ്പിച്ചു.ട്രഞ്ചും മറ്റ് പ്രതിരോധ സംവിധാനവും തകർത്ത് നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ തൃശ്ശിലേരി മുത്തുമാരിയിലും സമീപ പ്രദേശങ്ങളിലും വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. 

കുങ്കിയാനകൾ എത്തിയിട്ടും കാട്ടാന ശല്യം തുടരുന്നതിനാൽ ഫെൻസിങ് അടക്കമുള്ള ശാശ്വത പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com