ഉരുൾ തകർത്ത ഭൂമിയിൽ ജീവിതം തിരിച്ചുപിടിക്കാൻ കച്ചവടക്കാർ; ചൂരൽമലയിൽ 3 കടകൾ തുറന്നു
Mail This Article
ചൂരൽമല∙ ഉരുൾ തകർത്ത ഭൂമിയിൽ ജീവിതം തിരിച്ചുപിടിക്കാൻ കച്ചവടക്കാർ എത്തിയത് പ്രതിസന്ധിയുടെ നടുവിലേക്ക്. സ്ഥാപനത്തിൽ വൈദ്യുതി ലഭിക്കാത്തതും ആളുകൾ കാര്യമായി എത്താത്തതും ഇവർക്ക് വൻ പ്രതിസന്ധിയാവുകയാണ്. നിലവിൽ 3 കടകളാണ് ഇവിടെ തുറന്നത്. ചൂരൽമലയിൽ 2ഉം നീലിക്കാപ്പിൽ ഒരു കടയും ആണ് പ്രവർത്തനം തുടങ്ങിയത്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവ പ്രവർത്തനം തുടങ്ങിയത്. ഉരുൾപൊട്ടലിൽ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 90 കച്ചവട സ്ഥാപനങ്ങളാണ് തകർന്നത്. ഇതിൽ 30 കടമുറികൾ പൂർണമായും ഉപയോഗ ശൂന്യമായ വിധത്തിലായി. ശേഷിക്കുന്ന സ്ഥാപനങ്ങൾ തുറക്കണമെങ്കിൽ വൈദ്യുതി അടക്കമുള്ള സൗകര്യം ഒരുക്കണം. എന്നാൽ കെട്ടിടങ്ങളെല്ലാം അൺഫിറ്റ് ആണെന്ന് പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും റിപ്പോർട്ട് നൽകിയതിനാൽ ആണ് വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിക്കാത്തത്.
കടകൾ തുറന്നതു കൊണ്ടു മാത്രം കാര്യമില്ലെന്നും കച്ചവടം നടക്കണമെങ്കിൽ പ്രദേശത്ത് ആളിറങ്ങാനുള്ള നടപടികളും വേണമെന്നും ആവശ്യമുയരുന്നുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്ന ബാങ്ക്, സർക്കാർ ഓഫിസുകൾ എന്നിവ അടക്കം നാട്ടുകാരുടെ നിത്യ ജീവിതത്തിന് ആവശ്യമായ സ്ഥാപനങ്ങളെല്ലാം തിരികെ എത്തിക്കാൻ നടപടികൾ ഉണ്ടാകണമെന്നാണു കച്ചവട മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്.