വടക്കനാടിൽ പരുക്കേറ്റ കടുവ കറങ്ങുന്നു; കൂടുവച്ച് പിടികൂടി ചികിത്സിക്കാൻ വനംവകുപ്പ് നീക്കം
Mail This Article
ബത്തേരി ∙ വടക്കനാട്ടെ ജനവാസ അതിർത്തിയിൽ രണ്ടാഴ്ചയായി പരുക്കേറ്റ കടുവ കറങ്ങുന്നു. കഴുത്തിന് പരുക്കുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാത്തത് കാരണം നാട്ടിലിറങ്ങിയതായാണ് സൂചന. കഴിഞ്ഞ ദിവസം വടക്കനാട് അമ്പേതേക്കർ ഊരിന് സമീപമെത്തിയ കടുവ ഒരു പശുവിനെ പിടികൂടിയിരുന്നു. വനംവകുപ്പിന്റെ ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വനംവകുപ്പിന്റെ പട്ടികയിലുള്ള ഡബ്ല്യുഡബ്ല്യുഎൽ 106 എന്ന കടുവയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പശുവിനെ പിടികൂടിയതോടെയാണ് വനംവകുപ്പ് വിഷയം ഗൗരവത്തോടെ എടുത്തത്. തുടർന്നാണ് ക്യാമറ സ്ഥാപിച്ചതും കടുവയെ തിരിച്ചറിഞ്ഞതും. കൂട് സ്ഥാപിച്ച് പിടികൂടി ചികിത്സിക്കാനാണ് വനംവകുപ്പ് നീക്കം. എന്നാൽ കൂട് സ്ഥാപിക്കാനുള്ള അനുമതിക്കായി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള പ്രത്യേക സമിതി യോഗം ചേർന്ന് നിർദേശം വയ്ക്കുകയാണ് വേണ്ടത്. വന്യജീവി പ്രശ്നത്താൽ പൊറുതിമുട്ടുന്ന സ്ഥലമാണ് വടക്കനാട്. കഴിഞ്ഞ കുറെ ദിവസങ്ങളായ കാട്ടാന ശല്യവും രൂക്ഷമാണ്.