ADVERTISEMENT

ബത്തേരി∙ മുത്തങ്ങയിലെ കാനന സഫാരി നിലച്ചിട്ട് 7 മാസം പിന്നിടുമ്പോൾ പണിയില്ലാതെ തൊഴിലാളികളും വരുമാന നഷ്ടത്തിൽ വനംവകുപ്പും നട്ടം തിരിയുന്നു. കച്ചവടമില്ലാതെ കടകൾ പൂട്ടാനൊരുങ്ങുമ്പോൾ കാനനയാത്ര ഇല്ലാതായത് വയനാട്ടിലേക്കുള്ള സഞ്ചാരികളെയും പിന്നോട്ടു വലിക്കുന്നു. കോടതി ഉത്തരവും കാത്ത് ഇനിയെത്ര നാൾ മുന്നോട്ടു പോകുമെന്നാണ് ഉയരുന്ന ചോദ്യം. പുൽപള്ളിയിൽ നടന്ന കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടാണ് വയനാട്ടിലെ ഇക്കോ ടൂറിസം സെന്ററുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ അടച്ചത്. 

മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കാനനയാത്ര ഉണ്ടായിരുന്ന സമയത്ത് സഞ്ചാരികളെ കാത്തുകിടന്ന ജീപ്പുകൾ. ഇന്ന് ഈ സ്റ്റാൻഡ് നിലവിലില്ല. (ഫയൽചിത്രം)
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കാനനയാത്ര ഉണ്ടായിരുന്ന സമയത്ത് സഞ്ചാരികളെ കാത്തുകിടന്ന ജീപ്പുകൾ. ഇന്ന് ഈ സ്റ്റാൻഡ് നിലവിലില്ല. (ഫയൽചിത്രം)

മുത്തങ്ങയും അതിൽപെട്ടു. വയനാട് വന്യജീവി സങ്കേതത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ജില്ലയുടെ പ്രവേശന കവാടത്തിൽ തന്നെയുള്ള മുത്തങ്ങ സങ്കേതം. ആന പരിശീലന കേന്ദ്രവും, മ്യൂസിയവും കാനന സഫാരിയുമുള്ള ഇവിടെ പ്രകൃതിയോടിണങ്ങി യാത്ര ചെയ്യുന്ന സഞ്ചാരികളുടെ പറുദീസ കൂടിയാണ്.  സീസണിൽ ദിവസേന ശരാശരി ഒരു ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്താണ് കഴിഞ്ഞ 7 മാസമായി ഒന്നും കിട്ടാത്തത്. 

മുത്തങ്ങ സങ്കേതം അടച്ചതിനെ തുടർന്ന് കാനനയാത്ര നടത്താനാവാതെ നിർത്തിയിട്ടിരിക്കുന്ന വനംവകുപ്പ് ബസ്
മുത്തങ്ങ സങ്കേതം അടച്ചതിനെ തുടർന്ന് കാനനയാത്ര നടത്താനാവാതെ നിർത്തിയിട്ടിരിക്കുന്ന വനംവകുപ്പ് ബസ്

മാസത്തിൽ ഒരു കോടി രൂപയ്ക്കടുത്തു വരെ വരുമാനം ലഭിച്ച സമയവുമുണ്ട്. അടച്ചിട്ട ആദ്യ സമയങ്ങളിൽ സഞ്ചാരികൾ വന്നു തിരിച്ചു പോവുകയായിരുന്നെങ്കിലും ഇപ്പോൾ ആരും തന്നെ ഇങ്ങോട്ട് വരാറില്ല.7 മാസം കൊണ്ട് സർക്കാരിനു കോടികളുടെ വരുമാന നഷ്ടമുണ്ടായപ്പോൾ സങ്കേതത്തെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെപ്പേർ ദുരിതത്തിലുമായി. കേസ് കോടതിയിലാണെങ്കിലും പ്രായോഗിക നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. 

∙ഓട്ടം നിലച്ച് ബസുകളും ജീപ്പുകളും പണിയില്ലാതായി 50 പേർ 
കാനന സഫാരിക്ക് ഉപയോഗിക്കുന്ന വനംവകുപ്പിന്റെ 4 ബസുകളും വനംവകുപ്പ് ലീസിനെടുത്ത് ഓടിച്ചിരുന്ന 29 ജീപ്പുകളും ഇപ്പോൾ സഞ്ചാരികളെയും കൊണ്ട് കാടു കയറുന്നില്ല.അതോടെ ഇക്കോ ‍ഡവലപ്മെന്റ് കമ്മിറ്റിയിലെ 29 ഡ്രൈവർമാർക്കും 21 ഗൈഡുമാർക്കുമാണ് പണിയില്ലാതായത്.

നാസർ (വലത്) ചായക്കടയിൽ.
നാസർ (വലത്) ചായക്കടയിൽ.

ഇവരെ തൽക്കാലത്തേക്ക് കാട്ടിലെ അധിനിവേശ സസ്യമായ സെന്ന പറിച്ചു മാറ്റുന്ന പ്രവൃത്തികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ പണി മുന്നോട്ടു കൊണ്ടു പോകാനാവുമെന്നതിൽ ഉറപ്പില്ല. വനംവകുപ്പിന്റെ കാനന സഫാരി ബസും ടാക്സി ജീപ്പുകളും വനംവകുപ്പ് വിവിധ പ്രവൃത്തികൾക്കായി ഓടിച്ചുകൊണ്ടിരിക്കുകയാണ്. അതുമില്ലാത്ത ദിവസങ്ങളിൽ ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്. ദിവസേന 7 ട്രിപ്പുകൾ വരെ കാട്ടിലൂടെ സഞ്ചാരികളെയും കൊണ്ട് ഓടിയിരുന്ന ബസുകളാണ് ഇപ്പോൾ ദിവസങ്ങളോളം നിർത്തിയിട്ടിരിക്കുന്നത്. ഓട്ടമില്ലാതായതോട ജീപ്പുകൾ പലരും വിറ്റു 

∙കച്ചവടമില്ല,ജീവനറ്റ് മുത്തങ്ങ 
സംസ്ഥാന അതിർത്തിയായ പൊൻകുഴി മുതൽ കല്ലൂർ വരെ 10 കിലോമീറ്റർ ദൂരത്തിലുള്ള കടകളിലെല്ലാം കച്ചവടം നന്നേ കുറഞ്ഞു. പൊൻകുഴി,തകരപ്പാടി, മുത്തങ്ങ എന്നീ സ്ഥലങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. സഞ്ചാരികൾ നിറഞ്ഞെത്തിയിരുന്ന ഇവിടങ്ങളിൽ പലയിടത്തും തൊഴിലാളികൾക്കുള്ള കൂലിക്കു പോലും കച്ചവടമില്ലാതായി.ഫണ്ട് നിലച്ചതോടെ പല പ്രവൃത്തികളും നടത്താനാകാതെ വനംവകുപ്പും ബുദ്ധിമുട്ടുകയാണ്. വന്യജീവി ആക്രമങ്ങളിൽ പെട്ടെന്നു നൽകേണ്ടി വരുന്ന നഷ്ടപരിഹാരവും ടൂറിസം വരുമാനത്തിൽ നിന്നാണ് വനംവകുപ്പ് നൽകി വന്നിരുന്നത്. 

∙ഇല്ലാതായത് 16 കിലോമീറ്റർ നീളുന്ന കാനനയാത്ര 
മുത്തങ്ങ സങ്കേതം അടച്ചതോടെ നിലച്ചത് സഞ്ചാരികളുടെ 16 കിലോമീറ്റർ നീളുന്ന കാനനയാത്രയാണ്.  മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്ന് തുടങ്ങി ഘോരവനത്തിലെ മരഗ്ഗദ്ദ വഴി സംസ്ഥാന അതിർത്തിക്കിപ്പുറത്ത് ദേശീയപാത വഴി യാത്ര തുടങ്ങിയിടത്ത് എത്തുന്നതാണ് സഫാരി.

ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 300 രൂപയും ജീപ്പിന് 2000 രൂപയുമാണ് ചാർജ്.      ജീപ്പിൽ 4 പേർക്കു വരെ യാത്ര ചെയ്യാം.ഒരു മണിക്കൂർ നീളുന്നതാണ് കാനനയാത്ര. കാനനയാത്രയ്ക്കായുള്ള വനംവകുപ്പിന്റെ 4 ബസുകൾ ശരാശരി 7 ട്രിപ്പുകളാണ് ഓടിയിരുന്നത്.     ജീപ്പുകൾ അൻപതോളം ട്രിപ്പുകളും. അതാണ് ഇപ്പോൾ തീർത്തും ഇല്ലാതായത്. 

English Summary:

The closure of the Muthanga jungle safari for the past seven months following a tiger attack has severely impacted Wayanad tourism, leading to job losses, business closures, and significant revenue loss for the forest department. The situation raises concerns about the future of eco-tourism in the region as the wait for a court order continues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com