വെള്ളാരംകുന്നിൽ അപകടങ്ങൾ പതിവാകുന്നു; കൊടുംവളവുകളിൽ സുരക്ഷാ സംവിധാനമില്ല
Mail This Article
കൽപറ്റ ∙ കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്ന് മുതൽ ചുണ്ടേൽ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പതിവാകുന്നു. കൊടും വളവുകളും ഇറക്കവും ഉള്ള ഈ ഭാഗങ്ങളിൽ ആവശ്യത്തിനു സൂചനാ ബോർഡുകളും വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങളും സുരക്ഷാ വേലികളോ ഇല്ല. കഴിഞ്ഞദിവസം പെരുന്തട്ട ഇറക്കത്തിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരിച്ചിരുന്നു. അപകടത്തിൽ ശ്രുതി അടക്കം 9 പേർക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം വെള്ളാരംകുന്നിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരുക്കേറ്റിരുന്നു.
പെരുന്തട്ട മുതൽ ചുണ്ടേൽ ടൗൺ വരെയാണു കൂടുതൽ അപകട മേഖല. കൊടുംവളവുകളും കുത്തനെ ഇറക്കവും നിറഞ്ഞ ഇൗ ഭാഗങ്ങളിൽ ശ്രദ്ധയൊന്നു പാളിയാൽ അപകടമുറപ്പാണ്. കഴിഞ്ഞ ജനുവരി 7ന് പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 49 പേർക്ക് പരുക്കേറ്റിരുന്നു. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു വീണത്. ഇൗ ഭാഗങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കൊടുംവളവുകളാണെന്നു സൂചിപ്പിച്ച് ചിലയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കാടു കയറി. കോഴിക്കോട് ഭാഗത്തേക്കു പോവുമ്പോൾ പെരുന്തട്ട ടൗൺ കഴിഞ്ഞാൽ ഇടതുവശത്തെ റോഡരികിനു ചേർന്ന് താഴ്ചയാണ്. ഇൗ ഭാഗങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. കൽപറ്റ ഭാഗത്തേക്ക് വരുമ്പോൾ വെള്ളാരംകുന്ന് ഗവ. കോളജ് ജംക്‌ഷൻ മുതൽ കലക്ടറുടെ വസതി വരെയുള്ള ഭാഗങ്ങളിലും അപകടസാധ്യത കൂടുതലാണ്.