‘എന്റെ കേരളം എന്നും സുന്ദരം’: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സംവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Mail This Article
മാനന്തവാടി∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാനുള്ള ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണത്തിന്റെ ഭാഗമായി മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കുടുംബവുമൊത്തു വയനാട്ടിൽ താമസിക്കുകയും കാർലാട് തടാകം ഉൾപ്പെടെ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്ത മന്ത്രി, വിനോദസഞ്ചാരികൾക്ക് ഏറെ സുരക്ഷിതമായ ഡെസ്റ്റിനേഷൻ ആണ് വയനാട് എന്ന സന്ദേശവും മുന്നോട്ടുവച്ചു.പ്രചാരണ പരമ്പരയുടെ ഭാഗമായി വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിനായി കൈകോർക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി മന്ത്രി സംവദിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 30ൽ അധികം ഇൻഫ്ലുവൻസർമാരാണു വയനാട് സന്ദർശിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന ഇൻഫ്ലുവൻസർമാർ മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വിഡിയോ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യും. സന്ദർശനം ഇന്നും തുടരും. ഉരുൾപൊട്ടലിനു ശേഷം സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങൾ വയനാട്ടിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിച്ചിരുന്നു. ഹോട്ടൽ ബുക്കിങ് ഉൾപ്പെടെ റദ്ദാക്കുന്നതിലേക്കും നയിച്ചു.ഇത് മറികടക്കുന്നതിനും വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ ഊർജസ്വലമാക്കുന്നതിനുമാണു പ്രചാരണ ക്യാംപെയ്ൻ സംഘടിപ്പിച്ചത്.