ധനേഷിനും അഞ്ജുവിനും ഇഷാനും നാടിന്റെ അന്ത്യാഞ്ജലി
Mail This Article
ബത്തരി∙ ധനേഷിനും ഭാര്യ അഞ്ജുവിനു മകൻ ഇഷാൻ കൃഷ്ണയ്ക്കും ഒരു ചിതയിൽ വിട. ഗുണ്ടൽപേട്ടിലെ വാഹനാപകടത്തിൽ മരിച്ച മൂവർക്കും അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനു പേരാണു മലവയലിലെയും പൂതാടിയിലെയും വീടുകളിലേക്ക് എത്തിയത്. രാവിലെ ഉല്ലാസയാത്രയ്ക്കു പോയവർ ചേതനയറ്റ് മടങ്ങിയെത്തിയപ്പോൾ ഇരു വീടുകളും സങ്കടക്കടലായി മാറി. ചാമരാജ് നഗർ മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പൂർ പാതയിലൂടെ പ്രത്യേക അനുമതി വാങ്ങിയാണ് സംസ്ഥാന അതിർത്തി കടന്ന് എത്തിയത്.
ഇന്നലെ പുലർച്ചെ 2.20ന് പൂതാടിയിലുള്ള അഞ്ജുവിന്റെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ രാവിലെ എട്ടര വരെ അവിടെ പൊതുദർശനത്തിനു വച്ചു. ഇഷാൻ പഠിച്ച കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും അവസാനമായി ഒരു നോക്കു കാണാനെത്തി.രാവിലെ ഒൻപതരയോടെ ബത്തേരി മലവയലിലുള്ള ധനേഷിന്റെ വസതിയിലെത്തിച്ച മൃതദേഹങ്ങൾ ഉച്ചയ്ക്ക് 2ന് ഒരു ചിതയിൽ സംസ്കരിച്ചു. ധനേഷിന്റെ സഹോദര പുത്രൻ ദയാൽകൃഷ്ണയും പിതൃസഹോദര പുത്രൻ അരുണും ചേർന്നാണു ചിതയ്ക്ക് തീ കൊളുത്തിയത്.