വിരുന്ന് വിളിക്കുന്നതൊക്കെ കൊള്ളാം, വഴിയും നന്നാക്കിയിടൂ..
Mail This Article
പൊഴുതന∙ ജില്ലയിലേക്ക് സന്ദർശകരെ ആകർഷിക്കാൻ വിവിധ പദ്ധതികൾ തയാറാക്കുമ്പോൾ അവർക്ക് സുരക്ഷിത യാത്രയും ഒരുക്കണമെന്ന ആവശ്യമുയരുന്നു. റോഡരികിലെ പൊന്തക്കാടുകളും റോഡിലെ വൻ കുഴികളും യാത്രക്കാർക്ക് അപകട സാധ്യത വരുത്തുകയാണ്. അയൽ ജില്ലയിൽ നിന്ന് വരുന്ന സഞ്ചാരികൾക്ക് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്താനുള്ള പ്രധാന പാതയായ വൈത്തിരി–തരുവണ റോഡിലെ യാത്രയാണു വൻ അപകട സാധ്യതയായി മാറിയത്.
കൊടും വളവുകളിൽ മറുവശം കാണാത്ത വിധം പൊന്തക്കാട് നിറഞ്ഞും വലിയ കുഴികൾ രൂപപ്പെട്ട നിലയിലും ആയിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ ഒട്ടേറെ ഇടങ്ങളിൽ മണ്ണ് കുന്നുകൂടിയ നിലയിലും ആയിട്ടുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് നൽകാൻ പോലും സാധ്യമല്ലാത്ത വിധത്തിലാണ് റോഡിൽ മണ്ണ് കുന്നുകൂടിക്കിടക്കുന്നത്. വശങ്ങളിലെ മരങ്ങളുടെ ശിഖരങ്ങൾ വാഹനങ്ങളിൽ പതിക്കുന്ന വിധത്തിലും റോഡിലേക്ക് പൊട്ടി വീഴാൻ പാകത്തിലുമാണ് ഉള്ളത്. പലയിടങ്ങളിലായി രൂപപ്പെട്ട വൻ കുഴികൾ വൻ അപകട സാധ്യതയായി. സന്ദർശകർക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ ടൂറിസം കേന്ദ്രങ്ങൾക്ക് കർശന നിർദേശം നൽകുമ്പോൾ അവരുടെ യാത്രയും സുരക്ഷിതമാക്കാനുള്ള നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.