മില്ലുമുക്ക് താഴെയിൽ കാട്ടുപന്നി ശല്യം
Mail This Article
കണിയാമ്പറ്റ∙ ജനവാസ മേഖലയായ മില്ലുമുക്ക് പള്ളി താഴെ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം. കഴിഞ്ഞ 4 ദിവസമായി തുടർച്ചയായി ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കപ്പ, വാഴ അടക്കമുളള കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടുപന്നി പഞ്ചായത്തിലെ കർഷകനായ കറുത്തോടൻ ഇബ്രാഹിമിന്റെ വിളവെടുപ്പിന് പാകമായ അരയേക്കറോളം കപ്പ കൃഷിയാണ് നശിപ്പിച്ചത്.
രണ്ടുദിവസം മുൻപ് പ്രദേശത്തെ പുൽപറമ്പിൽ ഷുഹൈബ്, പൂളക്കൽ ഹക്കീം തുടങ്ങിയ കർഷകരുടെ വാഴ കൃഷി കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കൂടാതെ സമീപത്തെ നെൽക്കൃഷി ഇറക്കിയ പാടത്തെ വരമ്പുകൾ പൂർണമായും ഉഴുതുമറിച്ച നിലയിലാണ്. ഇതോടെ നെൽപാടത്ത് വെള്ളം നിൽക്കാത്ത അവസ്ഥയാണ്. സമീപത്തെങ്ങും വനമില്ലാത്ത ഇവിടെ അടുത്തിടെയാണ് മുൻപെങ്ങുമില്ലാത്ത വിധം കാട്ടുപന്നിശല്യം വർധിച്ചതെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.