ചേകാടി ജലസേചന പദ്ധതി: മോട്ടറുകൾ തകരാറിൽ; പമ്പിങ് മുടങ്ങി
Mail This Article
പുൽപള്ളി ∙ ജില്ലയിലെ പ്രധാന നെൽപാടങ്ങളിലൊന്നായ ചേകാടിയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ മോട്ടറുകൾ തകരാറിലായതോടെ പമ്പിങ് മുടങ്ങി. ഈ സീസണിൽ തുള്ളിവെള്ളം പമ്പ്ചെയ്യാൻ സാധിച്ചിട്ടില്ല. 6 മാസമായി ഇവിടെ പമ്പ് ഓപ്പറേറ്ററില്ല. 60 വയസ്സിനുമേൽ പ്രായമുള്ള ഓപ്പറേറ്റർമാരെ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തപ്പോഴാണ് ഇവിടത്തെ ഓപ്പറേറ്ററുടെ ജോലിയും ഇല്ലാതായത്.
പാടശേഖരസമിതി നൽകിയ അപേക്ഷപ്രകാരം, മീനങ്ങാടിയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇവിടത്തെയും ചുമതല നൽകി. രണ്ടിടത്തെയും ജോലി ഒന്നിച്ചു ചെയ്യാനാവില്ലെന്ന കാരണത്താൽ ഈ ഓപ്പറേറ്റർ വരുന്നുമില്ല. കഴിഞ്ഞദിവസം പമ്പിങ് ചെയ്യാനെത്തിയപ്പോഴാണ് മോട്ടറുകൾ നിശ്ചലമാണെന്നറിയുന്നത്. 2016ൽ 3 കോടയിൽപരം രൂപ ചെലവിൽ നിർമിച്ച ചേകാടി ലിഫ്റ്റ്ഇറിഗേഷൻ പദ്ധതി 2018ൽ പ്രവർത്തനമാരംഭിച്ചതാണ്.
കഴിഞ്ഞ വർഷമാണ് കാര്യമായി ഉപയോഗിക്കേണ്ടിവന്നത്. ചേകാടി വനത്തിലെ മുടവൻകര അണക്കെട്ടിലെ വെള്ളം പാടത്ത് എത്തുന്നുണ്ട്. അത്യാവശ്യക്കാർ അതുപയോഗിച്ചാണ് കൃഷിചെയ്യുന്നത്. എന്നാൽ വനത്തിലൂടെയുള്ള കനാൽ തകർന്ന് വെള്ളമത്രയും പാഴാകുന്നു. ഇക്കൊല്ലം നടീൽ സമയത്ത് നല്ല മഴയുണ്ടായിരുന്നതിനാൽ ജലസേചനം വേണ്ടിവന്നില്ല. ഇക്കൊല്ലം 160 ഏക്കറിൽ നെൽക്കൃഷിയുണ്ട്. അതിൽ ഗോത്രവിഭാഗക്കാരായ 50 കർഷകരുടെ 60 ഏക്കറുണ്ട്.
സ്വന്തംസ്ഥലത്തിനു പുറമേ പാട്ടത്തിനെടുത്ത സ്ഥലത്തും അവർ കൃഷി ചെയ്യുന്നു. കൂടുതൽ സ്ഥലമുള്ളവർക്ക് പുഴയിൽനിന്നു നേരിട്ടു ജലസേചനം നടത്താൻ സൗകര്യമുണ്ട്. എന്നാൽ ചെറുകിടക്കാർക്ക് പദ്ധതി മാത്രമാണാശ്രയം. രണ്ടാംവട്ടം കളയെടുത്ത് വളമിടാൻ സമയമായി. പാടംവരണ്ടതോടെ കള നീക്കലും വള പ്രയോഗവും മുടങ്ങിയെന്ന് കർഷകർ പറയുന്നു. സംസ്ഥാനത്തെ ഏറ്റവും നല്ല കർഷക സംഘത്തിനുള്ള അവാർഡ് ലഭിച്ചത് ചേകാടി പാടത്തെ ഗോത്രസംഘത്തിനാണ്. അവരും നന്നായി കൃഷിയിറക്കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കകം പാടത്ത് വെള്ളം ലഭിക്കാതെ വന്നാൽ കൃഷിനശിക്കുമെന്ന് പാടശേഖര സമിതി മുന്നറിയിപ്പു നൽകി. നഷ്ടമുണ്ടായിട്ടും അതെല്ലാം സഹിച്ച് കൃഷിയിറക്കിയ കർഷകർക്കാവശ്യമായ സഹായമെത്തിക്കണമെന്ന് സമിതി സെക്രട്ടറി വിലങ്ങാടി ശിവപ്രസാദ് ആവശ്യപ്പെട്ടു. പ്രദേശവാസിയായ പമ്പ് ഓപ്പറേറ്ററെ നിയമിക്കണമെന്നും മോട്ടറുകളുടെ തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.