കോൺഗ്രസ് വിഭാഗീയത: പുൽപള്ളിയിൽ ഭൂസമരവുമായി പ്രവർത്തകർ
Mail This Article
പുൽപള്ളി ∙ ജില്ലയിലെ കോൺഗ്രസ് വിഭാഗീയത രൂക്ഷമാകുന്നതിനു സൂചന നൽകി പുൽപള്ളിയിൽ ഒരുവിഭാഗം പ്രവർത്തകർ പാർട്ടിക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ സമരവുമായി രംഗത്ത്. പാർട്ടി മണ്ഡലം കമ്മിറ്റി ഓഫിസിനായി പ്രവർത്തകർ പിരിവെടുത്തു വാങ്ങിയ 6 സെന്റിൽ 3 സെന്റ് വിൽപന നടത്തിയെന്നാരോപിച്ചാണ് സ്ഥലത്ത് കൊടിനാട്ടി ഉടമസ്ഥാവകാശം സ്ഥാപിച്ചത്. കോൺഗ്രസ് നേതാവ് കെ.എൽ.പൗലോസിന്റെ പേരിൽ മുമ്പുവാങ്ങിയ 6 സെന്റിൽ 3 സെന്റ് ഏകപക്ഷീയമായി വിറ്റെന്നും ബാക്കി 3 സെന്റുമാത്രമാണ് പാർട്ടിക്ക് കൈമാറിയതെന്നുമാണ് ആരോപണം.
ഈസ്ഥലം പാർട്ടിക്കു ലഭിക്കണമെന്നും വാടകയ്ക്ക് നൽകിയ രാജീവ്ഭവൻ കെട്ടിടത്തിന്റെ മുകൾനില തിരിച്ചുവാങ്ങണമെന്നുമാണ് ആവശ്യം.എന്നാൽ പാർട്ടിക്കു 3 സെന്റുമാത്രമേയുള്ളൂവെന്നും അതിലാണ് മണ്ഡലംകമ്മിറ്റി ഓഫിസായ രാജീവ് ഭവൻ പ്രവർത്തിക്കുന്നതെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.കൈമാറിയ 3 സെന്റ് ഐഎൻടിയുസിയുടെ മദ്യവ്യവസായി തൊഴിലാളികൾ വാങ്ങിയതാണെന്നും അതിൽ പാർട്ടിക്ക് അവകാശമില്ലെന്നും കെപിസിസി നിർവാഹകസമിതിഅംഗം കെ.എൽ.പൗലോസിനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു.
ഇന്നലെ രാവിലെയാണ് മുൻഭാരവാഹികളടക്കമുള്ളവർ പ്രകടനമായെത്തി രാജീവ്ഭവനു സമീപത്ത് ഇപ്പോൾ സ്വകാര്യവ്യക്തിയുടെ കൈവശത്തിലുള്ള സ്ഥലത്ത് കൊടിയും ബാനറും സ്ഥാപിച്ചത്. പാർട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളായിരുന്ന വി.എം.പൗലോസ്, പി.എൻ.ശിവൻ, സി.പി.ജോയി, ജോഷി കുരീക്കാട്ടിൽ, ബേബി സുകുമാരൻ, സജി പെരുമ്പിൽ, എം.ടി.കരുണാകരൻ, കെ.വി.ക്ലീറ്റസ്, വിജയൻ തോമ്പ്രക്കുടി, കെ.സി.ജേക്കബ്, വി.ടി.തോമസ്, മധുജോയി, സജി വിരിപ്പാമറ്റം, ആന്റണി ചോലിക്കര, സി.ഒ.പത്രോസ്, കെ.കെ.സ്കറിയ, അയൂബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭൂസമരം.