വിവിഐപികൾക്കായി താൽക്കാലിക ഹെലിപാഡുകൾ നിർമിച്ചത് സ്കൂൾ ഗ്രൗണ്ടിൽ; ഇപ്പോൾ കുട്ടികൾക്കു തടസം
Mail This Article
കൽപറ്റ ∙ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡുകൾ പൊളിച്ചുമാറ്റാത്തത് വിദ്യാർഥികളുടെയും കായിക താരങ്ങളുടെയും കായിക സ്വപ്നങ്ങൾക്കു തിരിച്ചടിയാകുന്നു. മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമി സന്ദർശിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ ഹെലികോപ്റ്ററുകൾ ഇറക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റ് 8നാണു 2 ഹെലിപാഡുകൾ നിർമിച്ചത്. എന്നാൽ, സന്ദർശനം കഴിഞ്ഞ് 2 മാസമാകാറായിട്ടും ഹെലിപാഡുകൾ പൊളിച്ചുമാറ്റാൻ അധികൃതർ തയാറായിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഹെലിപാഡ് പൊളിച്ചുനീക്കി ഗ്രൗണ്ട് പഴയപടിയാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം ലഭിച്ചിരുന്നെന്നും എന്നാൽ, അവഗണിക്കുകയായിരുന്നുവെന്നും കായികപ്രേമികൾ പറയുന്നു. ഗ്രൗണ്ടിനെ ആശ്രയിക്കുന്ന സ്‌കൂളിലെ വിദ്യാർഥികൾക്കു കളിസ്ഥലമില്ലാതെയായി. സ്ഥിരമായി ഇൗ ഗ്രൗണ്ടിൽ പരിശീലനം നടത്തിയിരുന്നവരും പ്രതിസന്ധിയിലായി. പരിസര പ്രദേശങ്ങളിലെ ഒട്ടേറെപ്പേർ രാവിലെയും വൈകിട്ടും കായിക പരിശീലനത്തിന് ഉപയോഗിക്കുന്നത് ഈ ഗ്രൗണ്ടിനെയാണ്.
ഹെലിപാഡുള്ളതിനാൽ സ്‌കൂളിലെ കായിക മത്സരങ്ങൾ ജില്ലാ സ്‌റ്റേഡിയത്തിലേക്ക് മാറ്റേണ്ടിവന്നു. ഉടൻ ഹെലിപാഡ് പൊളിച്ച് നീക്കി ഗ്രൗണ്ട് പഴയപടിയാക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.ഹെലിപാഡുകൾ പൊളിച്ചുമാറ്റാൻ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഉടൻ പ്രവൃത്തി തുടങ്ങും.