ADVERTISEMENT

കൽപറ്റ ∙ വയനാട് ചുരം റോഡിലെ നടുവൊടിക്കും യാത്രയ്ക്ക് താൽക്കാലിക പരിഹാരമാകുന്നു. ആദ്യഘട്ടമായി ഇന്നലെ 6, 7, 8 വളവുകളിലെ കുഴികൾ അടച്ചു. 2–ാം ഘട്ടമായി ചുരം റോഡിൽ റീടാറിങ് നടത്തും. കാലാവസ്ഥ അനുകൂലമായാൽ റീടാറിങ് പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. നിലവിൽ കരാറുള്ള സ്വകാര്യ കമ്പനിയാണ് റീടാറിങ് നടത്തുക. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവൃത്തി നടത്തുക. 

വയനാട് ചുരത്തിലെ ദുരിതയാത്രയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന്റെ അടിയന്തര ഇടപെടൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ട് ചുരത്തിൽ അതികഠിന യാത്രയാണ്. റോഡിന്റെ ശോച്യാവസ്ഥയും കണ്ടെയ്നറുകളുടെയും വലിയ ചരക്കുവാഹനങ്ങളുടെ നിരന്തര ഓട്ടവും വാഹനപ്പെരുപ്പവും കാരണം ചുരത്തിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. വളരെ സാഹസപ്പെട്ടാണു വലിയ വാഹനങ്ങൾ ചുരം കയറുന്നതും ഇറങ്ങുന്നതും. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ പൂട്ടുകട്ട പാകിയ വളവുകളൊഴികെ ബാക്കിയുള്ള വളവുകളെല്ലാം തകർന്നു. ഇതിൽ 6, 7, 8 വളവുകളിലായിരുന്നു കൂടുതൽ തകർച്ച. 

താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.  ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 6, 7, 8 വളവുകൾ കൂടി വീതി കൂട്ടി പൂട്ടുകട്ട സ്ഥാപിക്കുന്നതോടെ ചുരത്തിലെ യാത്രാദുരിതത്തിനു ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

English Summary:

Wayanad Churam Road sees much-needed repairs to address dangerous potholes and ease traffic congestion. Temporary solutions implemented with plans for resurfacing and long-term improvements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com