ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം.സ്വരാജ്  പരിഹസിച്ചുവെന്ന അവ കാശവാദത്തോടെ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 11 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ എം.സ്വരാജിന്റെ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെടുന്ന ചിത്രവും കാണാം.  "അടിക്കെടാ കയ്യ്....സ്വരാജ് നായരോട് ഇപ്പോഴാണ് ഒരല്പം സ്‌നേഹം തോന്നിയത്.. ????തന്നെ കാലുവാരി തോല്പ്പിച്ചു കുണ്ടന്നൂര്‍ പാലത്തിനടിയില്‍ തള്ളിയ പിണറായിക്കെതിരെയുള്ള ആഞ്ഞടി " എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

എന്നാല്‍ പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. എം.സ്വരാജിന്റെ പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെയല്ല, യുഡിഎഫിനെതിരെ ആയിരുന്നു.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക് 

∙അന്വേഷണം

പ്രചരിക്കുന്ന വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വിഡിയോ ഏപ്രില്‍ 20 മുതല്‍  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. അല്‍പം കൂടി ദൈര്‍ഘ്യമുള്ള ഈ വിഡിയോകളില്‍ എം.സ്വരാജ് ലീഗിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. 

വൈറല്‍ വിഡിയോ ക്രോപ്പ് ചെയ്തിരിക്കുന്നതിനാല്‍ പശ്ചാത്തലം വ്യക്തമല്ല. വിഡിയോയില്‍ പകുതിഭാഗം മാത്രമായി ഒരു ഇന്‍സ്റ്റഗ്രാം ഐഡിയുടെ വാട്ടര്‍മാര്‍ക്ക് കാണാനാകുന്നുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എം.സ്വരാജ് ഫാന്‍സ് എന്ന ഇൻസ്റ്റഗ്രാം പേജില്‍  അല്‍പം കൂടി ദൈര്‍ഘ്യമേറിയ പതിപ്പ് ലഭ്യമായി. ഏപ്രില്‍ 20ന് പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോ പരിശോധിച്ചതില്‍ നിന്നും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ബലൂണുകള്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശത്തെ പരിഹസിച്ചുകൊണ്ടാണ് സ്വരാജ് സംസാരിക്കുന്നതെന്ന് വ്യക്തമാണ്. പൊന്നാനി, ലോക്‌സഭാ ഇലക്‌ഷന്‍ തുടങ്ങിയ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് വിഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.

വിഡിയോയുടെ വലതുഭാഗത്ത് മുകളിലായി എന്‍സിവി ചാനല്‍ എന്ന ലോഗോ കാണാം. ഇതിനു താഴെയായി 19.04.2024 എന്ന് തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പൊന്നാനിയിലുള്ള പ്രാദേശിക മാധ്യമമായ എന്‍സിവിയുടെ യുട്യൂബ് പേജില്‍  ഇതേ വിഡിയോ കണ്ടെത്തി.

ഈ വിഡിയോയിലും സ്വരാജ് വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനെയാണെന്ന് വ്യക്തമാണ്. എന്നാല്‍ വിഡിയോയുടെ പൂര്‍ണ്ണരൂപം ചാനലില്‍ നല്‍കിയിട്ടില്ല. അതേസമയം, പൊന്നാനിയില്‍ എം.സ്വരാജ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടികളെക്കുറിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ 'പേജ് ടിവി'  എന്ന മറ്റൊരു ഫെയ്‌സ്ബുക് പേജില്‍ എം സ്വരാജിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണഭാഗം കണ്ടെത്തി. ഈ പ്രസംഗത്തില്‍ സ്വരാജ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് വ്യക്തമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്‌ലിം ലീഗ് പതാക ഉയര്‍ത്തിയാല്‍ അതിനെ പാകിസ്ഥാന്‍ പതാകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ആര്‍എസ്എസ് അജന്‍ഡ ചെറുത്ത് തോല്‍പ്പിക്കണം. അതിനു പകരം പതാക തന്നെ വേണ്ടെന്ന് വച്ചത് കോണ്‍ഗ്രസിന്റെ ആര്‍ജവമില്ലായ്മയാണെന്ന് സ്വരാജ് പരിഹസിക്കുകയാണ്. വിഡിയോയുടെ പൂര്‍ണ്ണരൂപം  താഴെ കാണാം.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള വിഡിയോയില്‍ എം.സ്വരാജ് വിമര്‍ശിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ അല്ലെന്നും യുഡിഎഫിനെയാണെന്നും വ്യക്തമായി.

∙വസ്തുത

വൈറല്‍ വിഡിയോ ക്രോപ്പ് ചെയ്തതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്‌ലിം ലീഗ് പതാക ഉപയോഗിക്കാന്‍ പാടില്ലെന്ന യുഡിഎഫ് നിര്‍ദ്ദേശത്തെയാണ് എം.സ്വരാജ് വിമര്‍ശിക്കുന്നത്.

English Summary: In the viral video, M.Swaraj criticizes UDF not Chief Minister Pinarayi Vijayan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com