ADVERTISEMENT

ലിവർപൂൾ ∙ ബ്രിട്ടനിലെ ലിവർപൂളിന് സമീപം വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥി വിജിൻ വർഗീസിന്റെ പൊതുദർശനം നടത്തി. ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വച്ച് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പൊതുദർശന ശ്രുശൂഷക്ക് ഫാ. എൽദോ പി വർഗീസ് നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള വൈദീകരായ ഫാ. അബു ചെറിയാൻ, ഫാ. ആൻഡ്രൂസ് ചേതലൻ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തേഫാനോസ്, ഭദ്രാസന സെക്രട്ടറിയും പള്ളി വികാരിയുമായ ഫാ. ഹാപ്പി ജേക്കബ് എന്നിവർ അനുശോചനം അറിയിച്ചു.

ഡിസംബർ 31 ന് യുകെയിൽ നിന്നും മൃതദേഹം കൊച്ചിയിലേക്ക് അയച്ച് ജനുവരി രണ്ടിന് കൊട്ടാരക്കരയിലെ ജന്മനാട്ടിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കൊട്ടാരക്കര കിഴക്കേത്തെരുവിലെ വീട്ടിൽ വച്ചു ആരംഭിക്കുന്ന ശ്രുശൂഷകൾക്ക് ശേഷം സംസ്കാരം പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും.

ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ മലയാളി വിദ്യാർഥി വിജിൻ വർഗീസിന്റെ പൊതുദർശനം നടത്തിയപ്പോൾ.
ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ മലയാളി വിദ്യാർഥി വിജിൻ വർഗീസിന്റെ പൊതുദർശനം നടത്തിയപ്പോൾ.

വിജിൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂർ നീലാംവിളയിൽ വിവി നിവാസിൽ ഗീവർഗീസിന്റെയും ജെസിയുടെയും മകനാണ്. വിപിൻ വർഗീസാണ് ഏക സഹോദരൻ. ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ വിജിനെ കണ്ടെത്തിയത്. ഡിസംബർ 2 ന് രാത്രി പത്ത് മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ എം എസ് സി എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എത്തിയത്. മരണത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്സിസൈഡ് പൊലീസ് വിവരങ്ങൾ മാർച്ച്‌ മാസത്തോടെ പുറത്തുവിടുമെന്നാണ് കരുതുന്നത്. 

പൊതു ദർശനത്തിൽ ചെസ്റ്റർ യൂണിവേഴ്സിറ്റി പ്രതിനിധികൾ, വിരാൽ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ, സഹപാഠികൾ, സുഹൃത്തുക്കൾ എന്നിവർ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. വിരാൽ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ്, സെക്രട്ടറി ആന്റണി പ്രാക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള മലയാളികളുടെ കൂട്ടായ്മയാണ് പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് കേന്ദ്രമന്ത്രി വി. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ ബന്ധപ്പെട്ടിരുന്നു.

vijin-varghese-public-viewing-liverpool2

വിജിന് വേണ്ടി പ്രാദേശിക തലത്തിൽ വിരാൽ മലയാളി കമ്മ്യൂണിറ്റി ഫണ്ട് ശേഖരണം നടത്തിയിരുന്നു. 6405 പൗണ്ടാണ് ശേഖരിക്കപ്പെട്ടത്. മലയാളി കമ്മ്യൂണിറ്റിയുടെ ഭാരവാഹികളുടെ അഭ്യർഥന പ്രകാരം ചെസ്റ്റർ യൂണിവേഴ്സിറ്റി മൃതദേഹം നാട്ടിൽ എത്തിക്കുവാൻ ആവശ്യമായ മൂവായിരം പൗണ്ട് നൽകിയിരുന്നു. ആയതിനാൽ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച മുഴുവൻ തുകയും വിജിന്റെ കുടുംബത്തിന് കൈമാറുമെന്ന് മലയാളി കമ്മ്യൂണിറ്റി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com