‘സെവൻ ബീറ്റ്‌സ് - സർഗ്ഗം സ്റ്റീവനേജ്' സംഗീതോത്സവം സദസ്സിന് സമ്മാനിച്ചത് കലയുടെ മഴവിൽ വസന്തം
Mail This Article
സ്റ്റീവനേജ് ∙ സ്റ്റീവനേജിലെ വെൽവിനിൽ സെവൻ ബീറ്റ്‌സ് സംഗീത - നൃത്തോത്സവം സമാപിച്ചു. സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ സംഗീതോത്സവ വേദിയിലെത്തി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ച് സംസാരിച്ചു. യു കെയിലെ ആദ്യകാല ചെണ്ട മേള ടീമും, നിരവധിയായ വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുമുള്ള 'സർഗ്ഗ താളം' സ്റ്റീവനേജ് വേദിയിൽ തകർത്താടിയ 'ശിങ്കാരി മേളം' സംഗീതോത്സവത്തിലെ ശ്രദ്ധാകേന്ദ്രമാണ്. ജോണി കല്ലടാന്തി, ഷെർവിൻ ഷാജി, സോയിമോൻ അടക്കം പ്രഗത്ഭരായ നിരയാണ് ശിങ്കാരി മേളം നയിച്ചത്.
സെവൻ ബീറ്റ്സിന്‍റെ സംഗീത്തോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു. ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, ഡോ. ശിവകുമാർ 'സ്വരം' മാഗസിൻ പ്രകാശനം ചെയ്ത്, ഒ എൻ വി അനുസ്മരണ പ്രഭാഷണവും നടത്തി. ജീവകാരുണ്യ ഫണ്ട് ശേഖരണാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്‍റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും വേദിയിൽ നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കറി വില്ലേജ് ഒരുക്കിയ ഫുഡ് സ്റ്റോൾ വിഭവങ്ങൾ, ഏറെ സ്വാദിഷ്‌ടവും രുചികരവുമായി.
അറുപതോളം സംഗീത - നൃത്ത ഇനങ്ങൾ ദേവിയിൽ മാറ്റുരച്ചു. ലണ്ടനിൽ നിന്നുള്ള ജിഷ്‌മാ മെറി, സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ് എന്നിവർ അവതാരകരായി കയ്യടി ഏറ്റുവാങ്ങി. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവത്തിന് സമാപനമായി.
∙ ഒ എൻ വി അനുസ്മരണം
പ്രശസ്ത കവി ഒ എൻ വി അനുസ്മരണ വേദിയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും കവിതകളും ഫോട്ടോകളും കോർത്തിണക്കി കൗൺസിലർ ഡോ. ശിവകുമാർ തയ്യാറാക്കിയ സ്വരം മാഗസിൻ സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. ഡോ. കെ ജെ യേശുദാസ്, പെരുമ്പടവം ശ്രീധരൻ, ഡോ. ജയകുമാർ ഐ എ എസ്, പ്രഫസർ ജോർജ് ഓണക്കൂർ, അപർണ്ണാ രാജീവ്, രവി മേനോൻ അടക്കം മലയാള സാഹിത്യ ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ ലേഖനങ്ങളും സ്മരണകളും ചിത്രങ്ങളും ചേർത്ത് തയ്യാറാക്കിയ 'സ്വരം' മാഗസിൻ ഒ എൻ വി അനുസ്മരണ വേദിയിൽ സ്തുത്യുപഹാരമായി. 'സ്വരം' മാഗസിന്‍റെ ആദ്യ ഡിജിറ്റൽ കോപ്പി ഓൺലൈനായി പ്രകാശനം ചെയ്യുകയായിരുന്നു.
യു കെയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ യുവ യുവഗായകർ ആലപിച്ച ഒ എൻ വിയുടെ തൂലികയിൽ വിരിഞ്ഞ മധുര 'ഗാനങ്ങൾ' മഹാകവിക്കുള്ള സംഗീതാർച്ചനയായി. സജി ചാക്കോയുടെ നേതൃത്വത്തിൽ ഒ എൻ വി ഗാന ഈരടികൾ സമന്വയിപ്പിച്ച് ‘ടീം ലണ്ടൻ' സമ്മാനിച്ച 'മെലഡി' ഒ എൻ വിക്ക് സമർപ്പിച്ചു. ഒ എൻ വി ഗാനങ്ങൾ കോർത്തിണക്കി സർഗ്ഗം സ്റ്റീവനേജ് 'ടീൻസ്' അവതരിപ്പിച്ച സംഘനൃത്തവും അനുസ്മരണത്തിൽ ശ്രദ്ധാഞ്ജലിയായി.
∙ ‘ബിഹൈൻഡ്’ മൂവി ഫസ്റ്റ് ടീസർ വേദി കീഴടക്കി
യു കെ മലയാളിയും പ്രശസ്ത കലാകാരനുമായ ജിൻസൺ ഇരിട്ടി രചനയും സംവിധാനവും ചെയ്തു നിർമ്മിച്ച 'ബിഹൈൻഡ്' മൂവിയുടെ ഫസ്റ്റ് ടീസർ റിലീസിങും സംഗീതോത്സവ വേദിയിൽ നടന്നു. യു കെ മലയാളി രശ്മി പ്രകാശ് ഗാനമെഴുതി പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ ആദ്യമായി സംഗീതം നൽകി ആലപിച്ച ഗാനവും, ബെഡ്ഫോർഡിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ആൻ ജോമോൻ ആലപിച്ചഭിനയിച്ച ഗാനവും ബിഹൈൻഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബീനാ റോയി എഴുതിയ പാട്ടും ചിത്രത്തിന് ഗാന സാന്ദ്രതയേകും. സെവൻ ബീറ്റ്സിന്‍റെ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിലും ചിത്രത്തിൽ അഭിനേതാവായി മുഖം കാണിക്കുന്നുമുണ്ട്.
∙ സംഗീതോത്സവ വേദിയുടെ ബഹുമതി
രാഷ്ട്രീയ, സാമൂഹ്യ, ജീവ കാരുണ്യ, സംരംഭക തലങ്ങളിൽ ആർജ്ജിച്ച മികവിന്റേയും സംഭാവനകളുടെയും അംഗീകാരമായാണ് ഷൈനു ക്ലെയർ മാത്യൂസിനെ അവാർഡിനർഹയാക്കിയത്.
ലേഖനം, കവിത, നോവൽ തുടങ്ങിയ സാഹിത്യ ശാഖകളിൽ നൽകിയ മികച്ച സംഭാവനകളും, അവർ നേടിയ പാലാ നാരയണൻ നായർ പുരസ്‌ക്കാരവും പരിഗണിച്ചാണ് രശ്മി പ്രകാശ് രാജേഷിനു അവാർഡ് നൽകിയത്. ആതുര സേവനത്തിന് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ ‘ചീഫ് നേഴ്സിങ് ഓഫിസർ' എന്ന ദേശീയ എൻ എച്ച് എസ് പുരസ്ക്കാരം നേടിയതിലുള്ള അംഗീകാരമായാണ് ലിൻഡാ സർജുവിനെ അവാർഡിന് പരിഗണിച്ചത്. നിയമ മേഖലകളിൽ പുലർത്തുന്ന പ്രാവീണ്യവും, ഉത്തമവും വിശ്വസ്തതവുമായ സേവനവും പരിഗണിച്ചാണ് മികച്ച സോളിസിറ്റർ സ്ഥാപനത്തിനുള്ള അവാർഡ് പോൾ ജോണിനെ അർഹനാക്കിയത്.