ADVERTISEMENT

മക്ക ∙ ഹജിന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായി ഈ വർഷം തീർഥാടകർ ഒരൊറ്റ മീഖാത്തിലൂടെയാകും മക്കയിലേക്ക് പ്രവേശിക്കുക. സാധാരണയിൽ വിവിധ ദിക്കുകളിൽ നിന്ന് ഹജ്ജോ ഉംറയോ ലക്ഷ്യം വച്ച് മക്കയിലേയ്ക്ക് പ്രവേശിക്കുന്നവർ അതാത് ദിശയിൽ ഉള്ള അഞ്ചാലൊരു മീഖാത്തിൽ നിന്നാണ് കർമങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്. ഇത് ഈ വർഷത്തെ ഹജ്ജിൽ പാലിക്കപ്പെടില്ല. ഹജ്ജിനെത്തുന്ന മുഴുവൻ തീർഥാടകരും മക്കയ്ക്ക് ഏറ്റവും അടുത്തുള്ള ഖർനുൽ മനാസിൽ എന്ന പേരിലറിയപ്പെടുന്ന മീഖാത്തിൽ നിന്നാണ് ഹജിന് നിയ്യത്ത് ചെയ്ത് ഇഹ്‌റാമിൽ പ്രവേശിക്കുക. ഈ മീഖാത്തിൽ നിന്ന് 78 കി,മീറ്ററാണ് മക്കയിലേക്കുള്ള ദൂരം. 

Qarnul-Manazil

ഹജ്ജിന് എത്തുന്നവർക്ക് വിശ്രമിക്കാനും സുന്നത്തായ കുളി നിർവഹിച്ച് പ്രാർഥന നടത്താനും വിശാലമായ  സൗകര്യങ്ങളുള്ള സെയിൽ അൽ കബീർ എന്ന പള്ളി ഈ മീഖാത്തിലാണ്. വിശുദ്ധ കഅബാലയത്തിലേക്ക് ഹജോ ഉംറയോ ഉദ്ദേശിച്ച് പ്രവേശിക്കുന്നവർക്ക് 'നിയ്യത്ത്' ചെയ്യുന്നതിന് നിർണയിച്ച പ്രത്യേക അതിർത്തികളാണ് മീഖാത്തുകൾ. ഇത്തരം അതിർത്തികളിൽ വച്ച് നിയ്യത്ത് ചെയ്യുന്നതിനെയാണ് ഇഹ്‌റാം എന്ന് പറയുന്നത്. ശവ്വാൽ, ദുൽഖഅദ് മാസങ്ങളിലും ദുൽഹജ് പത്തിന് പ്രഭാതം വരെയും ആണ് ഹജിന് വേണ്ടി ഇഹ്‌റാം ചെയ്യേണ്ട സമയം. ഇവിടെ വച്ചാണ് തീർഥാടകർ ഒരുമയുടെ വേഷം ധരിച്ച് സമന്മാരാകുക. വിവിധ ദിക്കുകളിൽ നിന്ന് വരുന്ന ഓരോ രാജ്യക്കാർക്കും പ്രത്യേകം മീഖാത്തുകൾ നിർണയിച്ചിട്ടുണ്ട്. ദുൽ ഹുലൈഫ, ജുഹ്ഫ, യലംലം, ദാത്തു ഇർഖ് എന്നിവയാണ് മറ്റു നാല് മീഖാത്തുകൾ. അഞ്ചിൽ നാല് മീഖാത്തുകളും പ്രവാചക കാലം മുതൽ ഉപയോഗിച്ചവയാണ്.

Meeqat

രണ്ടാം ഖലീഫ ഉമറിന്റെ കാലത്താണ് ആരംഭിച്ചത്. ദുൽഹുലൈഫക്ക് അബ് യാർ അലി എന്നും പേരുണ്ട്. മക്കയുടെ വടക്ക് മദീന ഭാഗത്ത് നിന്ന് വരുന്നവർ ദുൽഹുലൈഫയും സിറിയ ഭാഗത്ത് നിന്ന് എത്തുന്നവർ ജുഹ്ഫയും റിയാദ് ഭാഗത്ത് നിന്നുള്ളവർ ഖർനുൽ മനാസിലും യെമൻ ഭാഗത്ത് നിന്ന് മക്കയിൽ പ്രവേശിക്കുന്നവർ യലംലമും ഇറാഖ് ഭാഗത്ത് നിന്നെത്തുന്നവർ ദാത്തു ഇർഖും ആണ് സാധാരണ ഉപയോഗിക്കേണ്ടത്. മക്കയിൽ നിന്ന് 420 കി.മീറ്റർ അകലെയുള്ള ദുൽഹുലൈഫയാണ് മക്കയിൽ നിന്ന് കൂടുതൽ അകലെയുള്ള മീഖാത്ത്. 

സൗദയിലെ തബൂക്കിൽ നിന്ന് വരുന്നവർ റാബിഗിന് അടുത്തുള്ള ജുഹ്ഫയാണ് മീഖാത്തായി ഉപയോഗിക്കുക.മക്കയിൽ നിന്ന് ഏകദേശം 186 കി.മീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. ദാത്തുഇർഖ് 100 കി.മീറ്ററും യലംലം 120 കി,മീറ്ററും അകലെയാണ്. ഇന്ന രാജ്യക്കാർക്ക് നിശ്ചിത മീഖാത്ത് എന്നതല്ല, ഏതു ഭാഗത്ത് കൂടി മക്കയിൽ പ്രവേശിക്കുന്നു എന്നതാണ് മീഖാത്ത് തിരഞ്ഞെടുക്കാൻ പരിഗണിക്കുക. ഇന്ത്യയിൽ നിന്ന് വരുന്നവരുടെ മീഖാത്ത് യലംലം ആണ്. കപ്പൽമാർഗം ഹജ്ജിനെത്തിയിരുന്ന ഇന്ത്യക്കാർ ഇവിടെ നേരിട്ടെത്തിയായിരുന്നു കർമങ്ങൾ തുടങ്ങിയിരുന്നത്. ആകാശമാർഗം വരുന്നവർ ഈ അതിർത്തിയിലെത്തിയാൽ വിമാനത്തിലിരുന്ന് നിയ്യത്ത് ചെയ്യുകയോ അവയ്ക്ക് മുമ്പേ നേരത്തേ പുറപ്പെടുന്ന സ്ഥലത്ത് നിന്ന് ഇഹ്‌റാമിൽ പ്രവേശിക്കുകയോ ചെയ്യുകയാണ് പതിവ്.

ഹജ്: അനുമതി പത്രമില്ലാത്തവരെ പിടികൂടി 

അനുമതി പത്രമില്ലാതെ വിശുദ്ധ ഭൂമിയിൽ പ്രവേശിച്ചതിന് പതിനാറ് പേരെ പിടികൂടി 10,000റിയാൽ പിഴ ഈടാക്കിയതായി സൗദി പബ്ലിക് സെക്യൂരിറ്റി വക്താവ് അറിയിച്ചു. 

grand-mosque-saudi

ഹജിനു മുമ്പ് നാലുദിവസത്തെ നിർബന്ധിത ക്വാറന്റീൻ 

കൊറോണ വൈറസ് പടരാതിരിക്കാനുള്ള കർശന മുൻകരുതൽ മാനദണ്ഡങ്ങളുടെ ഭാഗമായി ഹജ് തീർഥാടകർ പുണ്യസ്ഥലങ്ങളിൽ കടക്കുന്നതിന്  മുമ്പ്  ദുൽഹജ്ജ് 4 മുതൽ 8 വരെ (ജൂലൈ 25 -29)4 ദിവസത്തെ നിർബന്ധിത സ്വയം ക്വാറന്റീനിൽ കഴിയണമെന്ന് സൗദി ഡെപ്യൂട്ടി ഹജ്-ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ്‌ ബിൻ സുലൈമാൻ മഷാത് പറഞ്ഞു. ഇത് പാലിക്കുന്നുണ്ടോ എന്ന് കർശനമായി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മനുഷ്യഇടപെടൽ ഇല്ല 

പരിമിതമായ ആളുകൾക്ക് അനുവദിക്കുന്ന ഹജ് അവസരത്തിന് സൗദി അറേബ്യയിൽ താമസിക്കുന്ന തീർഥാടകരെ തിരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമാക്കിയത് പ്രധാനമായും ആരോഗ്യ മാനദണ്ഡങ്ങൾ ആണ്. ഇതിൽ ആർക്കും അപവാദങ്ങൾ ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് മനുഷ്യ ഇടപെടലില്ലാതെ കൃത്യമായ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂർത്തിയാക്കിയതെന്നും ഹജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ പറഞ്ഞു. ഓരോ തീർഥാടകനും പോളിമറേസ് ചെയിൻ പ്രതികരണ പരിശോധന നടത്തിയാണ് തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്. 

ഉദ്യോഗസ്ഥർക്കും സൈനികർക്കും ഹജ് അനുവദിക്കില്ല

ഈ വർഷത്തെ ഹജ് കർമം നിർവഹിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെയോ സൈനികരേയോ അനുവദിക്കില്ലെന്നും ഹജ് മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com