പാണ്ടകള്‍ക്ക് പാര്‍പ്പിടം അടുത്തവര്ഷമൊരുങ്ങും
Mail This Article
ദോഹ ∙ പാണ്ടകൾക്കു പാർപ്പിടം, 18 പുതിയ പബ്ലിക് പാർക്കുകളുടെ നിർമാണം ഉൾപ്പെടെ 2021 ൽ വൻകിട പദ്ധതികൾ നടപ്പാക്കാൻ നഗരസഭ പരിസ്ഥിതി മന്ത്രാലയം തയാറെടുക്കുന്നു.
പാണ്ടകൾക്കുള്ള പാർപ്പിടവും പുതിയ പാർക്കുകളുടെ നിർമാണവും ഉൾപ്പെടെ 9 പദ്ധതികളാണു 2021ൽ ആരംഭിക്കുന്നതെന്നു പ്രൊജക്ട് മാനേജ്‌മെന്റ്-വികസന വകുപ്പ് ഡയറക്ടർ ഡോ.എൻജി.അബ്ദുല്ല നാസർ അൽ കാബി പറഞ്ഞു.
പാണ്ടകൾക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പാർപ്പിടമൊരുക്കുന്നത്. മധ്യപൂർവദേശത്തും അറബ് ലോകത്തും പാണ്ടകൾക്ക് പാർപ്പിടമൊരുക്കുന്ന പ്രഥമ രാജ്യം ഖത്തർ ആകും. ചൈനയിൽ നിന്നാകും പാണ്ടകളെ കൊണ്ടുവരികയെന്നും അൽകാബി വ്യക്തമാക്കി.
അൽ അഫ്ജയിലെ റീസൈക്കിൾ കേന്ദ്രത്തിനുള്ള ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ, അൽഖോറിൽ മാലിന്യം തരംതിരിക്കാനുള്ള കേന്ദ്രം, മിസൈദിൽ പുതിയ ഹൈടെക് സാനിറ്ററി മാലിന്യനിക്ഷേപ കേന്ദ്രം നിർമിക്കുന്നതിനൊപ്പം പഴയ മാലിന്യ നിക്ഷേപ ഇടം ആധുനികവൽക്കരിക്കും. കന്നുകാലി ഫാം സമുച്ചയങ്ങളുടെ(അൽ അധാബ്) നിർമാണം, മന്ത്രാലയത്തിന്റെ ലബോറട്ടറികളുടെ നവീകരണം.
പൊടിക്കാറ്റിനെ പ്രതിരോധിക്കാൻ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് റോഡിന്റെ വശങ്ങൾ സൗന്ദര്യവൽക്കരിക്കുക എന്നിവയാണ് അടുത്തവർഷം നടപ്പാക്കാനൊരുങ്ങുന്ന മറ്റു പദ്ധതികൾ.