ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലോകകപ്പ് കറന്‍സിയും നാണയങ്ങളും പുറത്തിറക്കി
Mail This Article
ദോഹ∙ലോകകപ്പിന്റെ ലോഗോ പതിച്ച കറൻസിയും നാണയങ്ങളും പുറത്തിറക്കി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) . ലോകകപ്പ് നടക്കുന്ന 2022 എന്ന വർഷത്തെയും ഫിഫയുടെ 22-ാമത് ലോകക്കപ്പിനെയും സൂചിപ്പിച്ചു കൊണ്ട് 22 റിയാലിന്റെ കറൻസിയും വ്യത്യസ്ത ഡിസൈനുകളിലുള്ള 10 നാണയങ്ങളുമാണു പുറത്തിറക്കിയത്.
ക്യുസിബി ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽതാനിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ചേർന്നാണ് കറൻസി പുറത്തിറക്കിയത്. ഫിഫയും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ചായിരുന്നു പരിപാടി. 22 റിയാലിന്റെ കറൻസിക്ക് 75 റിയാൽ നൽകണം. എന്നാൽ വിപണി മൂല്യം 22 റിയാൽ എന്നതിൽ മാറ്റമില്ല. ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നോട്ടും നാണയങ്ങളും വാങ്ങാം.
കറൻസിയുടെ പ്രത്യേകതകൾ
കറൻസിയുടെ ഒരു വശത്ത് ഉദ്ഘാടന വേദിയായ അൽ ബെയ്ത്തിന്റെയും മറുവശത്ത് ഫൈനൽ വേദിയായ ലുസെയ്‌ലിന്റെയും ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. പശ്ചാത്തലത്തിൽ ഖത്തറിന്റെ ദേശീയ എംബ്ലവും ദോഹയുടെ ആകാശവും സുബാറ ഫോർട്ടുമാണ്. ഖത്തറിന്റെ ഫുട്‌ബോൾ ചരിത്രം പ്രതിഫലിപ്പിക്കുന്നതാണു കറൻസി. പോളിമർ ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ നോട്ടാണ് എന്ന പ്രത്യേകതയുമുണ്ട്. മനോഹരമായ ഡിസൈനിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ കൊണ്ടാണ് നോട്ടും നാണയങ്ങളും നിർമിച്ചത്.
English Summary : Qatar Central Bank unveils World Cup commemorative banknote