ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോക കപ്പ് മത്സരങ്ങളുടെ 90 ശതമാനം ടിക്കറ്റുകളും വിറ്റു തീർന്നു
Mail This Article
ജിദ്ദ ∙ ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോക കപ്പ് മത്സരങ്ങളുടെ 90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍. ഏറ്റവുമധികം ടിക്കറ്റുകള്‍ വാങ്ങിയവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. 100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷത്തിലേറെ പേര്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. സൗദി, ഈജിപ്ത്, ബ്രസീല്‍, ഇന്ത്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വാങ്ങിയത്. സ്ട്രാറ്റജി കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി മാജിദ് അല്‍സാഹിബാണ് ഇക്കാര്യം അറിയിച്ചത്. കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിനും പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തിനും സമീപം രണ്ടു ഫാന്‍ സോണുകളുണ്ടാകും. ഇതില്‍ ഒന്ന് 12,500 ലേറെ പേരെയും രണ്ടാമത്തേത് 6,500 പേരെയും ഉൾക്കൊള്ളും.
ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇത്തിഹാദ് ക്ലബും ഓക്‌ലാൻഡ് സിറ്റി ക്ലബും തമ്മിലാണ് പോരാട്ടം. അടുത്ത ഫിഫ ക്ലബ് ലോക കപ്പ് ടൂര്‍ണമെന്റ് അമേരിക്കയില്‍ നടക്കും. ഇതില്‍ 32 ടീമുകള്‍ക്ക് പങ്കാളിത്തം ലഭിക്കും.
നിലവില്‍ എല്ലാ വര്‍ഷവും ഫിഫ ക്ലബ് ലോക കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഇനി മുതല്‍ നാലു വര്‍ഷത്തിലൊരിക്കലാണ് ഫിഫ ക്ലബ് ലോക കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ഫിഫ ക്ലബ് ലോക കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് സൗദിയില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇ-വീസ അനുവദിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ്, വിദേശ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് ഫിഫ ക്ലബ് ലോക കപ്പ് ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് ഇ-വീസ അനുവദിക്കുന്നത്.