ആവേശക്കൊടുമുടിയിൽ ജിദ്ദ; ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന് തുടക്കം
Mail This Article
ജിദ്ദ ∙ ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന് ജിദ്ദയിലെ കിങ് അബ്ദുല്ല അൽ ജൗഹറ രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇത്തിഹാദിന് വൻ വിജയം. ഓഷ്യാന ജേതാക്കളായ ഓക്‌ലന്റ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇത്തിഹാദ് തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇത്തിഹാദ് മൂന്നു ഗോളിന് മുന്നിലെത്തി. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകർ ആർപ്പുവിളികളാൽ ഗോളുകളെ വലയിലാക്കി.
ഉദ്ഘാടന മത്സരം നിയന്ത്രിച്ചത് വനിതാ റഫറിയായിരുന്നു. അമേരിക്കൻ റഫറി ടോറി പെൻസോയാണ് മത്സരത്തിലെ പ്രധാന റഫറി. 2023ലെ ഫിഫ വനിതാ ലോകകപ്പ് ഫൈനലിന്റെ ഹെഡ് റഫറിയായിരുന്ന പെൻസോ. നിരവധി രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച പരിചയമുള്ളയാളാണ് ടോറി പെൻസ. അസിസ്റ്റന്റ് റഫറിമാരായ ബ്രൂക്ക് മയോയും അമേരിക്കയിൽ നിന്നുള്ള കാത്രിൻ നെസ്ബിറ്റുമാണ് സഹ റഫറിമാർ. ഏറെ കാത്തിരിപ്പിന് ശേഷമാണ് സൗദി അറേബ്യക്ക് ക്ലബ് ലോകകപ്പിന്റെ ഇരുപതാമത് എഡിഷന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരടക്കം പതിനായിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ മത്സരം. കാണികൾക്കും താരങ്ങൾക്കും വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
∙ ടീമുകൾ
ഈ മാസം 22 വരെ നീണ്ടു നിൽക്കുന്ന ലോക മത്സരത്തിലേക്ക് വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ഏഴ് ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജിദ്ദയിൽ വെച്ചാണ് നടന്നത്. സൗദി റോഷൻ ലീഗ് ചാംപ്യന്മാരായ അൽ ഇത്തിഹാദ്, യു.കെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപാനിലെ ഉറവ, ഈജിപ്തിലെ അൽ അഹ്‌ലി, മെക്സികൊയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ്, ന്യൂസിലൻഡിലെ ഓക്ക്‌ലൻഡ് സിറ്റി എന്നീ ടീമുകളാണ് മത്സരിക്കാൻ യോഗ്യത നേടിയത്. ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് അതിവേഗ സേവനം നൽകാൻ ജിദ്ദ വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെയും ക്ലബ്ബുകളിലെ പ്രധാന വ്യക്തികളുടെയും മാധ്യമപ്രവർത്തകരുടെയും മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയ ഫുട്‌ബോൾ ആരാധകരുടെയും നടപടിക്രമങ്ങൾ ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ വേഗത്തിൽ പൂർത്തിയാക്കും. വിമാനത്തിൽ നിന്ന് നേരെ ജവാസാത്ത് കൗണ്ടറിലെത്തി കാത്തുനിൽക്കേണ്ടതില്ലാതെ മിനിറ്റുകൾക്കുള്ളിൽ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.