ADVERTISEMENT

ദോഹ ∙ പാരമ്പര്യ പ്രൗഡിയിൽ ഖത്തർ ദേശീയ ദിനം ആഘോഷിച്ചു. ജനങ്ങൾക്ക് ദേശീയ ദിനാശംസ നേർന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും. ഫിഫ ലോകകപ്പ് ഫൈനലിന്റെ ഓർമകളിൽ പ്രവാസികളും. രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അമീർ ദേശീയ ദിനാശംസ നേർന്നത്. ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെയെന്ന പ്രത്യാശയും അദ്ദേഹം പ്രകടമാക്കി. 

ഖത്തറിന്റെ ഭരണാധികാരികൾക്ക് സഹോദര, സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികളും ആശംസ നേർന്നു. ഗാസയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യമൊട്ടാകെയുള്ള വിപുലമായ ആഘോഷങ്ങളും ദോഹ കോർണിഷിലെ ഔദ്യോഗിക ദേശീയ ദിന പരേഡുകളും ഇത്തവണ റദ്ദാക്കിയിരുന്നു. കുവൈത്ത് അമീറിന്റെ വേർപാടിനെ തുടർന്ന് രാജ്യത്ത് 3 ദിവസമായിരുന്നു ദു:ഖാചരണവും. 

മുൻവർഷങ്ങളിലേതു പോലെ ആട്ടവും പാട്ടും വെടിക്കെട്ട് പ്രദർശനവും വിനോദപരിപാടികളുമായി ആവേശവും ആഹ്ലാദവും നിറഞ്ഞ ആഘോഷങ്ങൾക്ക് പകരം ഇത്തവണ സാംസ്‌കാരിക, പൈതൃക പരിപാടികൾ മാത്രമായി ദേശീയ ദിനാഘോഷം ഒതുങ്ങി. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ദർബ് അൽ സായിയിൽ നടക്കുന്ന പരിപാടികളിൽ ഇന്നലെ വൈകിട്ട് സന്ദർശക തിരക്കേറി. സാംസ്‌കാരിക, പൈതൃക പരിപാടികളാണ് ഇവിടെ നടക്കുന്നത്. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിലും സാംസ്‌കാരിക കാഴ്ചകളായിരുന്നു കൂടുതലും. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തർ നാഷനൽ ബാങ്ക്, ഖത്തർ ഇന്റർനാഷനൽ ഇസ്‌ലാമിക് ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക് എന്നിവ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. 

ഗാസയിലെ പലസ്തീൻ ജനതയ്ക്ക് അടിയന്തര സഹായമെത്തിക്കാൻ ഖത്തർ റഗുലേറ്ററി അതോറിറ്റി ഓഫ് ചാരിറ്റബിൾ ആക്ടിവിറ്റീസിന്റെ നേതൃത്വത്തിൽ ഇന്നലെ ദർബ് അൽ സായിയിലും കത്താറയിലും സൂഖ് വാഖിഫിലും നടന്ന ധനസമാഹരണ ക്യാംപെയ്‌ന് മികച്ച പ്രതികരണമായിരുന്നു. ഭക്ഷ്യസാധനങ്ങൾ, താമസിക്കാനുള്ള ടെന്റുകൾ, കമ്പിളി പുതപ്പുകൾ തുടങ്ങി ആവശ്യമായതെല്ലാം നൽകുന്നതിനായാണ് തുക ശേഖരിക്കുന്നത്. 

പ്രവാസികളിൽ ഭൂരിഭാഗം പേരും ഫിഫ ലോകകപ്പിന്റെ സ്മരണകളിലൂടെയാണ് ദേശീയ ദിനം ആഘോഷിച്ചത്.  നൂറ്റാണ്ടുകൾക്കപ്പുറം ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തം രാജ്യത്തിനായി ലോകകപ്പ് കിരീടം ചൂടിയ ദിനത്തിന്റെ ഓർമകളിലായിരുന്നു ഖത്തറിലെ ആരാധകരും. കഴിഞ്ഞ വർഷം ദേശീയ ദിനത്തിലാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ 22-ാമത് ഫിഫ ലോകകപ്പ് ഫൈനൽ അരങ്ങേറിയതും അർജന്റീനയുടെ ഇതിഹാസ താരം ജന്മനാടിനായി പുതിയ ചരിത്രം കുറിച്ചതും. പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഫിഫ ലോകകപ്പ് ഫൈനൽ ദിനങ്ങളിലെ കാഴ്ചകളും ചിത്രങ്ങളുമായിരുന്നു കൂടുതലും. ലോകകപ്പ് ചിത്രങ്ങൾക്ക് പുറമേ ദേശീയ ദിനാശംസകളും ചിത്രങ്ങളും ഗാനങ്ങളുമായി റീലുകളും പോസ്റ്റുകളും സജീവമായിരുന്നു. 

ഖത്തറിന്റെ ദേശീയ ദിനാഘോഷത്തിൽ ഗൂഗിളും പങ്കുചേർന്നു ഖത്തർ ജനതയ്ക്കായി ഗൂഗിളിന്റെ ഹോം പേജിൽ നീല ആകാശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ ദേശീയ പതാകയുടെ ജിഫ് ഇമേജാണ് നൽകിയത്. പതാകയുടെ സവിശേഷതകളും ഡൂഡിൽ പേജിൽ കുറിച്ചിട്ടുണ്ട്. ഖത്തർ ദേശീയ ദിനമെന്ന് സേർച് ചെയ്യുന്നവർക്കായി മെറൂൺ നിറത്തിലെ വെടിക്കെട്ട് പ്രദർശനവും സജ്ജമാക്കിയിരുന്നു.

ദർബ് അൽ സായിയിൽ അവസാനിക്കാതെ ആഘോഷം
ദേശീയ ദിനാഘോഷങ്ങളുടെ സുപ്രധാന വേദിയായ ദർബ് അൽ സായിയിലെ ആഘോഷം 23 വരെ തുടരും. ദേശീയ ദിനമായ ഇന്നലെ സമാപിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. 23 വരെ ആഘോഷം തുടരുമെന്ന് ദേശീയ ദിനാഘോഷ സംഘാടക കമ്മിറ്റി അധികൃതർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

പത്തിനാണ് ദർബ് അൽ സായിയിൽ ദേശീയ ദിന പരിപാടികൾക്ക് തുടക്കമായത്. പൊതുജനങ്ങളുടെ ആവശ്യാർഥമാണ് സാംസ്‌കാരിക ആഘോഷങ്ങൾ 23 വരെ നീട്ടിയത്. ദർബ് അൽ സായിയിലെ സാംസ്‌കാരിക, പൈതൃക പരിപാടികളിലേക്ക് സ്വദേശി-പ്രവാസി കുടുംബങ്ങളുൾപ്പെടെ നിരവധി പേരെത്തുന്നു. ഉച്ചയ്ക്ക് ശേഷം 3.00 മുതൽ രാത്രി 11.00 വരെയാണ് വേദിയിൽ ആഘോഷപരിപാടികൾ.

English Summary:

Qatar National Day Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com