ജോലിയും വീസയുമില്ലാതെ ബഹ്‌റൈനിൽ; തമിഴ്നാട് സ്വദേശികൾ ഒടുവിൽ നാട്ടിലേക്ക്
Mail This Article
മനാമ ∙ ജോലിയും വീസയും ഇല്ലാതെ അനധികൃതമായി ബഹ്‌റൈനിൽ താമസിച്ചു വരികയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരയുടെയും സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ഇരുദയരാജു ആന്റണി, മുത്തയ്യൻ മണി എന്നീ രണ്ടു പ്രവാസികളായിരുന്നു തൊഴിൽ രഹിതരായി ആശങ്കയോടെ ബഹ്‌റൈനിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കഴിഞ്ഞിരുന്നത്.
2014 ലാണ് ഇരുദയരാജ് ബഹ്‌റൈനിൽ തൊഴിൽ വീസയിൽ എത്തിയത്. വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളമോ പ്രതീക്ഷിച്ച ജോലിയോ ആയിരുന്നില്ല ഇദ്ദേഹത്തിന് ലഭിച്ചത്. എങ്കിലും കിട്ടിയ തൊഴിലിൽ നിന്ന് ലഭിച്ച തുച്ഛമായ വരുമാനം കൊണ്ട് പട്ടിണി കിടന്നും കുടുംബത്തെ പോറ്റാൻ തയാറായി ഇവിടെ തന്നെ തുടർന്നു. എന്നാൽ പിന്നീട് ജോലി ചെയ്ത കമ്പനി വീസ പുതുക്കാനോ കൃത്യമായ ശമ്പളമോ കൊടുക്കാൻ തയാറായില്ല. അതോടെ വരുമാനം നിലച്ച ഇരുദയരാജു പല ജോലികളും ചെയ്തു ജീവിക്കുകയായിരുന്നു.
അതിനിടെ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് സമർപ്പിച്ച പാസ്പോർട്ടും നഷ്ടമായി. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും അതോടെ അസ്തമിച്ചു എന്ന് കരുതി മാനസികമായും ആകെ തകർന്ന അവസ്‌ഥയിലാണ് സാമൂഹ്യ പ്രവർത്തകർ ഇദ്ദേഹത്തിന്റെ കാര്യം ഇന്ത്യൻ എംബസിയിൽ അറിയിക്കുന്നത്. തുടർന്ന് ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. സമാനമായ അനുഭവത്തിലൂടെ കടന്നു പോയ മുത്തയ്യൻ മണി ബഹ്‌റൈനിൽ എത്തിയത് 2009 ൽ ആയിരുന്നു. ദിവസക്കൂലിക്കാരനായി കഠിനാധ്വാനം ചെയ്തിട്ടും, കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ, കാലഹരണപ്പെട്ട പാസ്‌പോർട്ട് തിരികെ നൽകുന്നതിന് 500ദിനാർ ആവശ്യപ്പെടുന്ന സ്‌പോൺസറുടെ അധിക ഭാരം കൂടി ഇദ്ദേഹത്തിന്റെ മുന്നിൽ ചോദ്യചിഹ്നമാവുകയായിരുന്നു.
പ്രവാസി ലീഗൽ സെൽ, ഇന്ത്യൻ എംബസി, മൈഗ്രൻ്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എംഡബ്ല്യുപിഎസ്) എന്നിവയുമായി സഹകരിച്ച് കൊണ്ടുള്ള കൂട്ടായ പരിശ്രമത്തിലൂടെ ഇവർ രണ്ടു പേർക്കും ഭക്ഷണവും സഹായങ്ങളും നൽകുകയും നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയുമായിരുന്നു.വിമാന ടിക്കറ്റുകളും ഇന്ത്യൻ എംബസി നൽകി. കഴിഞ്ഞ ദിവസം ചെന്നൈയിലേക്കുള്ള വിമാനത്തിൽ ഇരുദയരാജുവും മുത്തയ്യൻ മണിയും നാട്ടിലേക്ക് മടങ്ങി. തങ്ങളുടെ ജന്മനാട്ടിലേക്കുള്ള മടക്കം സാധ്യമാക്കിയ ഇന്ത്യൻ അംബാസഡർ, എംബസി ഉദ്യോഗസ്ഥർ, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ സുധീർ തിരുനിലത്ത്, ഇമിഗ്രേഷൻ അതോറിറ്റികൾ എന്നിവരോട് വിമാനത്താവളത്തിൽ വച്ച് രണ്ടുപേരും നന്ദി അറിയിച്ചു.