ADVERTISEMENT

മനാമ ∙ ബംഗ്ലദേശിലെ നിലവിലുള്ള പ്രക്ഷോഭങ്ങളുടെ അടിസ്‌ഥാനത്തിൽ ബഹ്‌റൈനിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ തങ്ങളുടെ പൗരന്മാരോട് ബഹ്‌റൈനിലെ പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്നും തങ്ങളുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അശാന്തിക്കെതിരായ ബഹ്‌റൈനിൽ ഒരു പ്രതിഷേധത്തിലും പങ്കെടുക്കരുതെന്നും ബംഗ്ലദേശ് കമ്മ്യൂണിറ്റി നേതാക്കൾ അഭ്യർഥിച്ചു.

1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്കു സർക്കാർ ജോലികളിൽ 30ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി. 93 ശതമാനം സർക്കാർ ജോലികളും ക്വാട്ടകളില്ലാതെ മെറിറ്റിൽ ഉദ്യോഗാർഥികൾക്കു ലഭ്യമാകുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബാക്കി വരുന്ന 7 ശതമാനത്തിൽ 5 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കു ലഭിക്കും. മറ്റു വിഭാഗങ്ങൾക്ക് രണ്ട് ശതമാനം സംവരണവും ലഭിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു സുപ്രീംകോടതി തീരുമാനം. രാജ്യമാകെ നടന്ന പ്രക്ഷോഭത്തിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 150ൽ അധികം പേർ കൊല്ലപ്പെട്ടു.

ബംഗ്ലദേശ് പൗരന്മാർ താമസിക്കുന്ന പല രാജ്യങ്ങളിലും പ്രാദേശിക തലത്തിൽ അവർ എംബസികൾക്കു മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ്‌ നേതാക്കൾ ഇത്തരത്തിൽ അഭ്യർഥന നടത്തിയിരിക്കുന്നത്. ബംഗ്ലദേശ് യൂത്ത് ക്ലബ് ബഹ്‌റൈൻ  രാജ്യത്ത് അനധികൃത ഒത്തുചേരലുകൾ പങ്കെടുക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നും ഉപദേശം നൽകി.

'നാട്ടിലെ സംഭവ വികാസങ്ങളുടെ അടിസ്‌ഥാനത്തിൽ ഇവിടെ ഒത്തുചേരാനും പ്രതിഷേധിക്കാനും ബംഗ്ലദേശികളിൽ നിന്ന് ഞങ്ങൾക്ക് നിരവധി ഫോൺ കോളുകൾ  ലഭിച്ചതായി ക്ലബ്ബിന്റെ സീനിയർ കമ്മിറ്റി അംഗം റഹ്മത്തുള്ള കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങളോട് പറയുകയുണ്ടായി. എല്ലാ ബംഗ്ലദേശികളോടും അവർ ബഹ്‌റൈൻ നിയമങ്ങളെ മാനിക്കണമെന്നും പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

മനാമയിലെ ബംഗ്ലദേശ് എംബസിക്ക് പുറത്ത് പ്രതിഷേധിക്കാൻ നിരവധി അഭ്യർഥനകൾ ലഭിച്ചിട്ടും ബഹ്‌റൈനിലെ നിയമങ്ങളെ മാനിക്കാനാണ് തങ്ങളുടെ നിലപാട് എന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. മറ്റ് ഗൾഫ് രാജ്യങ്ങളിലും ബംഗ്ലദേശികൾ പ്രതിഷേധം നടത്തിയിരുന്നുവെന്നും എന്നാൽ ബഹ്‌റൈനിൽ അത്തരം ഒത്തുചേരലുകൾ ഉണ്ടായിട്ടില്ല എന്നും അവർ വ്യക്തമാക്കി.

English Summary:

Student Protest in Bangladesh: Bangladeshi Community Leaders tell Citizens Living in Bahrain not to Protest in the Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com