ADVERTISEMENT

മെല്‍ബണ്‍ ∙ ഒരു രൂപത  വലിയ കുടുംബം എന്ന രീതിയിലുള്ള ആത്മീയ കൂട്ടായ്മയാണ്. ഈ ആത്മീയ കൂട്ടായ്മയെ ആഴപ്പെടുത്തുക എന്നുള്ളതാണ് രൂപതാധ്യക്ഷന്‍ എന്നുള്ള നിലയില്‍ തന്‍റെ കര്‍ത്തവ്യമെന്ന് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തിൽ. കഴിഞ്ഞ വര്‍ഷം മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളും മിഷനുകളും സന്ദര്‍ശിക്കുകയും അവിടുത്തെ നമ്മുടെ സഭാമക്കളെ കേള്‍ക്കുകയും ചെയ്യുകയായിരുന്നു. അടുത്ത രണ്ടുവര്‍ഷം കൂടുതല്‍ ഇടയ സന്ദര്‍ശനങ്ങളിലൂടെ എല്ലാ സിറോ മലബാര്‍ സമൂഹത്തിലേക്ക് എത്തി കൂടുതലായി എല്ലാവരെയും കേള്‍ക്കാനും ആത്മീയകൂട്ടായ്മകള്‍ ശക്തിപ്പെടുത്താനും ഇടവകപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാര്‍ ജോണ്‍ പനന്തോട്ടത്തിൽ വ്യക്തമാക്കി.

മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ജോണ്‍ പനംതോട്ടത്തില്‍ രൂപതയുടെ മീഡിയ കമ്മിഷനായി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ഉള്‍പ്പെടെ ഓഷ്യാനിയ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വളരെ വിസ്തൃതമായ നമ്മുടെ രൂപതയില്‍, വിവിധ സമുഹങ്ങള്‍ തമ്മിലുള്ള ദൂരം രൂപതാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വളരെ ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. നമുക്ക് സ്വന്തമായ ദേവാലയങ്ങളുടെ അഭാവവും മതബോധനം നടത്താനുതകുന്ന സാഹചര്യങ്ങളുടെ അപര്യാപ്തയും പരിഹരിക്കുവാന്‍  ശ്രദ്ധിക്കേണ്ടതാണ്. ഒരു രൂപത എന്ന നിലയില്‍ ശൈശവദിശയിലാണെങ്കിലും കുറവുകളുണ്ടെങ്കിലും നമ്മുടെ സമൂഹങ്ങള്‍ വളര്‍ന്നു വരുന്നുണ്ട് എന്നുള്ളത് ദൈവത്തിന്‍റെ കരുണയുടെ പ്രതിഫലനമായി കരുതുന്നു.

സിറോ മലബാര്‍ സഭ എന്നത് ഏറെ പ്രത്യേകതകളും പാരമ്പര്യവും ഉള്ള ഒരു സഭയാണ്. അത് നമുക്ക് ദൈവം ദാനമായി നല്കിയതാണ്. നമ്മുടെ മാതാപിതാക്കളെ നമുക്ക് ദൈവം നല്കിയതുപോലെ, നമ്മള്‍ ജനിച്ചപ്പോള്‍ നമുക്ക് ദൈവം നല്കിയ പൈതൃകമാണ് സിറോ മലബാര്‍ സഭയും അതിന്‍റെ വിശ്വസരീതികളും പാരമ്പര്യങ്ങളും. അതില്‍ യാതൊരുവിധത്തിലും വെള്ളം ചേര്‍ക്കാതെ, നമ്മുടെ സഭയുടെ പാരമ്പര്യവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് വിശ്വാസതീക്ഷണതയോടെ മുന്നോട്ട് പോയാല്‍ മാത്രമേ, ഓസ്ട്രേലിയന്‍ മണ്ണില്‍  സിറോ മലബാര്‍ സഭയുടെ തുടര്‍ച്ച വളരെ ഫലവത്തായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കൂ.

ഈ വിശ്വാസ തീക്ഷണതയില്‍ മുന്നോട്ട് പോകണമെങ്കില്‍ അടിസ്ഥാനപരമായി ശ്രദ്ധ കൊടുക്കേണ്ടത് കുടുംബപ്രാർഥനയ്ക്കാണ്. കുടുംബത്തില്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം മാതാപിതാക്കളുടെ മാതൃകയും അവരുടെ പ്രാർഥനാജീവിതവുമാണ്. ജോലിതിരക്കുകള്‍ക്കിടയില്‍ കുടുംബപ്രാർഥനകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അടിസ്ഥാനപരമായി നമ്മള്‍ തെറ്റുവരുത്തുകയാണ്. മക്കളെ ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി കൊണ്ടുവരികയും വേദപാഠക്ലാസുകളില്‍ പഠിപ്പിക്കുന്നതും മാത്രമല്ല, മാതാപിതാക്കളുടെ ഉത്തരവാദിത്വം; നമുക്ക് കൈമുതലായിരുന്ന പാരമ്പര്യവും വിശ്വാസരീതികളും അഭംഗുരം തുടര്‍ന്നെങ്കില്‍ മാത്രമേ, അടുത്ത തലമുറക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. നമ്മള്‍ നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നതിനോടൊപ്പം തന്നെ, നമ്മുടെ മാതാപിതാക്കളിലൂടെ നമുക്ക് ലഭിച്ച വിശ്വാസജീവിതം വളരെ ബോധപൂര്‍വ്വം മുന്നോട്ട് കൊണ്ട് പോകുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഷ്യാനിയയിലെ വിവിധ സ്ഥലങ്ങളിലായി അമ്പതിനു മുകളില്‍ സിറോ മലബാര്‍ ഇടവകകളും മിഷനുകളും രൂപതയുടെ കീഴിലുണ്ട്. 40 ലേറെ വൈദികര്‍ രൂപതയില്‍ സേവനം ചെയ്യുന്നു. പതിനായിരത്തോളം കുട്ടികള്‍ വേദപാഠ ക്ലാസുകളില്‍ പങ്കെടുക്കുന്നു.  കഴിഞ്ഞ ഒരു വര്‍ഷം രൂപതക്കായി ദൈവം നല്കിയ എല്ലാ നന്മകളേയും ഓര്‍ത്ത് നന്ദി നിറഞ്ഞ ഹൃദയത്തോടേ രൂപതയിലെ കത്തീഡ്രല്‍ ഇടവകയിലെ ക്രെയിഗീബേണ്‍ ഔര്‍ലേഡീസ് ദേവാലയത്തില്‍ ഇന്ന് വൈകീട്ട് 7 ന് മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
(വാർത്ത: പോള്‍ സെബാസ്റ്റ്യന്‍)

English Summary:

Bishop John Panamthottathil About Diocese of Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com