ADVERTISEMENT

മനാമ ∙  ബഹ്‌റൈനിൽ ബാങ്ക് യാത്ര നിരോധനം ഏർപ്പെടുത്തിയ രോഗിയായ പ്രവാസി ഒടുവിൽ കാരുണ്യത്തിന്‍റെ തേരിലേറി നാടണഞ്ഞു. അഞ്ച് വർഷത്തോളം ബഹ്‌റൈനിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്ന സുദർശന റാവു (51) എന്ന ആന്ധ്ര സ്വദേശിയാണ് ഒടുവിൽ നാട്ടിലെത്തിയത്.  നാട്ടിലെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് യാത്രയിൽ തടസ്സം നേരിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്തിരുന്നെങ്കിലും, ബാങ്ക് യാത്രാനിരോധം ഏർപ്പെടുത്തിയിരുന്നു. വായ്പ എടുത്ത ശേഷം രോഗബാധിതനായി മാറിയതോടെയാണ് ഇദ്ദേഹത്തിന് വായ്പ  തിരിച്ചടവിന് പ്രതിസന്ധി നേരിട്ടത്. 

പ്രവാസി ലീഗൽ സെല്ലിന്‍റെ ശ്രദ്ധയിൽ സംഭവം എത്തിയത്തോടെ, പ്രസിഡന്‍റ് സുധീർ തിരുനിലത്ത് ഇന്ത്യൻ എംബസിയെ അറിയിക്കുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ ഗവേണിങ് കൗൺസിൽ അംഗം സ്പന്ദന കിഷോറിന്‍റെ സഹായത്തോടെ തെലുങ്ക് ഭാഷയിൽ സുദർശന റാവുവിന്‍റെ നാട്ടുകാരുമായി ആശയവിനിമയം നടത്താൻ സാധിച്ചു.   ഇന്ത്യൻ എംബസി, വിവിധ മന്ത്രാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെ റാവുവിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി നേടിയെടുക്കാൻ സാധിച്ചു. 

ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിജയത്തിന് പ്രവാസി ലീഗൽ സെല്ലിനോടൊപ്പം പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകർ, ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, ആന്ധ്രപ്രദേശ് നോൺ റസിഡന്‍റ് തെലുങ്ക് സൊസൈറ്റി, കാക്കിനാട ഗവൺമെന്‍റ് ആശുപത്രി ഡോക്ടർമാർ എന്നിവർക്കും പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.

English Summary:

Patient who was Unconscious in a Bahrain Government Hospital for Nearly Six Years has Been Sent Home for Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com