ADVERTISEMENT

ടൊറന്റോ ∙ കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് സാധാരണഗതിയിൽ നടക്കേണ്ടത് അടുത്തവർഷമാണ്. പക്ഷേ, ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോയുടെയും എൻഡിപി നേതാവ് ജഗ്മീത് സിങ്ങിന്റെയും മനസ്സിലിരുപ്പും മനംമാറ്റവുമൊന്നുമറിയാൻ വഴിയില്ലാത്തതിനാൽ തലാഖ് ചൊല്ലൽ എപ്പോഴാണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയക്കാരും നിരീക്ഷകരും. ഏതു സമയവും ഗോദയിലിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യമുള്ളതിനാൽ പാർട്ടികൾ മാത്രമല്ല, സ്ഥാനാർഥികാംക്ഷികളും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. രണ്ടു തവണയായി ജസ്റ്റിൻ ട്രൂഡോയാണ് അധികാരത്തിലെന്നതിനാൽ ‘ഭരണവിരുദ്ധവികാരം’ അലയടിക്കുമെന്ന ‘കണക്കുകൂട്ടലിൽ’ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയാകാൻതന്നെ ശക്തമായ മൽസരം നേരിടേണ്ട സാഹചര്യമാണ്. സ്ഥാനാർഥികളെ ഹൈക്കമാൻഡ് കെട്ടിയിറക്കുന്ന രീതി അപൂർവമാണെന്നിരിക്കെ, പാർട്ടി നോമിനേഷനിൽ മൽസരിച്ച ജയിച്ചുവരികയെന്നതാണ് ഇവർ നേരിടുന്ന വെല്ലുവിളി.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കനേഡിയൻ പൊതുരംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണ് കൂടുതൽ മലയാളികൾ. കുടിയേറ്റത്തിലൂടെ മാത്രമല്ല, വിദ്യാർഥികളായും നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നതിനാൽ സാമൂഹികരംഗത്ത് സാന്നിധ്യമറിയിക്കേണ്ടതിന്റെ സാഹചര്യവും ഒന്നിച്ചുനിന്നാൽ അടുത്ത തലമുറയ്ക്കെങ്കിലും പ്രയോജനമുണ്ടാകുമെന്ന യാഥാർഥ്യവും മലയാളിസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നിച്ചുനിന്നാൽപ്പോലും ഒരു റൈഡിങ്ങിലും നിർണായകശക്തി ആകില്ലെന്നതു പകൽപോലെ വ്യക്തമാണെങ്കിലും ‘ഞണ്ട് സ്വഭാവത്തിൽ’ മാറ്റമില്ലെന്നതാണ് മലയാളി സമൂഹവും നേതാക്കളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്കുള്ള പലരുടെയും കാൽവയ്പ് ഏറെ ശ്രദ്ധയോടെയാണ്.  സംഘടനാതലങ്ങളിലെ കളികളിലെന്നതുപോലെ, ‘എനിക്കു കിട്ടിയില്ലെങ്കിലും വേണ്ടില്ല, അവനു കിട്ടരുത്…’ എന്ന അടവുനയമാണ് പലരുടെയും കൈമുതൽ. ഇതും മലയാളിസമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം.

കനേഡിയൻസമൂഹത്തിൽ മലയാളികളുടെ പേരെഴുതിചേർക്കണമെന്ന നിശ്ചയദാർഢ്യത്തിൽ പലരും പരസ്യമായി പറഞ്ഞും രഹസ്യമായി പ്രവർത്തനം തുടങ്ങിയുമൊക്കെ രംഗത്തിറങ്ങിക്കഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. കുടിയേറ്റക്കാരായ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ലിബറൽ പക്ഷക്കാരാണെന്ന വിലയിരുത്തലുണ്ടെങ്കിലും ലിബറൽ, എൻഡിപി ചേരികളിൽ ഇതുവരെ മലയാളി നേതൃസാന്നിധ്യം കാണാനായിട്ടില്ല.  ഇക്കൂട്ടത്തിൽ ആദ്യം സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത് കൺസർവേറ്റീവ് പാർട്ടിക്കാരനായ ബെലന്റ് മാത്യുവാണ്. എയ്ജാക്സ് റൈഡിങ്ങിൽ.

എറണാകുളം മാമംഗലം സ്വദേശിയായ ബെലന്റ് എച്ച്. എം. ടിയിൽ ഉദ്യോഗസ്ഥനായിരുന്ന ചിറ്റംകോട്ട് സി. ജി. മാത്യുവിന്റെയും എലിസബത്തിന്റെയും മകനാണ്. പത്തു വർഷം കുവൈത്തിൽ ജോലി ചെയ്തശേഷം പതിനഞ്ച് വർഷം മുൻപാണ് കാനഡയിലേക്ക് കുടിയേറിയത്. എറണാകുളം സെന്റ് ആൽബർട്സ് വിദ്യാർഥിയായിരിക്കെ കലാലയ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇവിടെവന്നശേഷമാണ്. സ്റ്റീഫൻ ഹാർപറിന്റെ പിൻഗാമിയായി ആൻഡ്രൂ ഷീർ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലെത്തിയതുമുതലാണ് ബെലന്റ് പാർട്ടിയിൽ സജീവമായത്. എറിൻ ഒ ടൂൾ നേതാവായപ്പോൾ പ്രചാരണരംഗത്തുൾപ്പെടെ സജീവമായിരുന്ന ബെലന്റ് സ്ഥാനാർഥിയായി രംഗത്തെത്തുന്നത് ഇപ്പോഴത്തെ നേതാവ് പിയേർ പൊളിയേവിന്റെ ടീമിലെ മലയാളി നേതാക്കളിലൊരാളായാണ്.

malayalis-to-canadian-politics

ക്രിക്കറ്റ് കളിക്കാരൻകൂടിയായ ബെലന്റ് ദുർഹം മലയാളി അസോസിയേഷന്റെ (ഡുമാസ്) പ്രസിഡന്റായിരുന്നു. ടൊറന്റോ മലയാളി സമാജം (ടി. എം. എസ്.) ജോയിന്റ്  എന്റർടെയ്ൻമെന്റ് കൺവീനറും കനേഡിയൻ കൊച്ചിൻ ക്ളബ് അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു. ഡുമാസ് പ്രസിഡന്റായിരിക്കെ സാൽവേഷൻ ആർമി ഫുഡ് കലക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു. അഭിഭാഷകയായ ടീന ബെലന്റാണ് ഭാര്യ. കനേഡിയൻ പാർല്മെന്റംഗമായവരിൽ ഒരാൾക്കെ ഇതുവരെ മലയാളിബന്ധം അവകാശപ്പെടാനാകൂ -  2011ൽ ഡോൺവാലി ഈസ്റ്റിൽനിന്ന് കൺസർവേറ്റീവ് പാർട്ടി അംഗമായി ജയിച്ച ജോ ഡാനിയേലിന്. വടക്കൻ അമേരിക്കയിൽ തന്നെ പാർലമെന്റിലെത്തിയ ആദ്യ മലയാളിബന്ധമുള്ള വ്യക്തിയെന്ന പെരുമയും ജോ ഡാനിയേലിന് സ്വന്തം. ജോ ജനിച്ചതും വളർന്നതും ടാൻസാനിയയിലാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവിടേക്കു കുടിയേറിയത് പത്തനംതിട്ട ജില്ലയിലെ കോയിപ്രത്തുനിന്നാണ്. 2015ൽ ഡോൺവാലി നോർത്തിൽനിന്ന് ഒരുവട്ടംകൂടി അങ്കംകുറിച്ചെങ്കിലും ജയിക്കാനായില്ല.

അത്തവണ മാർക്കം-തോൺഹിൽ റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർഥിയായ പത്തനംതിട്ട ജില്ലയിലെ മാരാമൺ സ്വദേശിയായ ജോബ്സൺ ഈശോയെ ഇവിടേക്കു കുടിയേറിയ മലയാളികളിൽനിന്നുള്ള ആദ്യത്തെ പ്രമുഖ സ്ഥാനാർഥിയെന്നു വിശേഷിപ്പിക്കാം. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മിസ്സിസാഗ മാൾട്ടൺ റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർഥിയായതും പത്തനംതിട്ട ജില്ലക്കാരനാണ്. റാന്നി സ്വദേശി ടോം വർഗീസ്. എതിരാളി ഫെഡറൽ മന്ത്രിയായിരുന്ന നവദീപ് സിങ് ബെയ്ൻസായിരുന്നു.

ഇത്തവണയാകട്ടെ, പുതിയ നേതാവിനൊപ്പം കൺസർവേറ്റീവ് പാർട്ടിയുടെ വലിയ ദൗത്യത്തിൽ എയ്ജാക്സ് റൈഡിങ്ങിലെ സ്ഥാനാർഥിയാകാമെന്ന പ്രതീക്ഷയിലാണ് എറണാകുളം സ്വദേശിയായ ബെലന്റ് മാത്യു കളത്തിലിറങ്ങുന്നത്.

English Summary:

Malayalis to Canadian Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com