സൗത്ത് കാരോലൈനയിലും ഹേലിക്ക് പരാജയം; വിജയകുതിപ്പ് തുടർന്ന് ട്രംപ്
Mail This Article
ഹൂസ്റ്റണ്‍∙ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ സ്വന്തം സംസ്ഥാനമായ സൗത്ത് കാരോലൈനയില്‍ നിക്കി ഹേലിക്ക് തോൽവി. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ സ്വന്തം സംസ്ഥാനത്ത് പിടിച്ചു കെട്ടാം എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഹേലിയും അനുയായികളും. സൗത്ത് കാരോലൈന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയിച്ചതോടെ നിക്കി ഹേലിയെ അവഗണിക്കാനാണ് ഡോണൾഡ് ട്രംപിന്‍റെ പ്രചാരണ പദ്ധതികള്‍ എന്നാണ് സൂചന. പ്രസിഡന്റ് ജോ ബൈഡനുമായി വീണ്ടും മത്സരിക്കുന്നതിനാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപിന്‍റെ ഉപദേശകര്‍ പറയുന്നു.
ഇതുവരെയുള്ള അഞ്ച് റിപ്പബ്ലിക്കന്‍ നോമിനേറ്റിങ് മത്സരങ്ങളിലും ട്രംപ് വിജയിച്ചു. മുന്‍ സൗത്ത് കാരോലൈന ഗവര്‍ണറായ ഹേലിയെ ഒഴികെയുള്ള എല്ലാവരും ട്രംപിനെതിരേയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചകളില്‍ ഹേലിയ്‌ക്കെതിരെ തീവ്രമായ ആക്രമണമാണ് ട്രംപ് നടത്തിയിരുന്നത്. ഹേലി അവഗണിക്കുന്നതോടെ ഇതുവരെയുള്ള ക്യാംപെയ്നിന്‍റെ ശൈലി മാറും. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വ്യക്തമായ പാതയില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിക്ക് ട്രംപിന്‍റെ ആക്രമണങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കാനെ ഉപകരിക്കൂ എന്നാണ് ട്രംപിന്‍റെ ഉപദേശകരുടെ വാദം15 സംസ്ഥാനങ്ങളിലെയും ഒരു യു.എസ് ടെറിട്ടറിയിലെയും മൂന്നിലൊന്ന് ഡെലിഗേറ്റുകള്‍ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന സൂപ്പര്‍ ചൊവ്വാഴ്ചയായ മാര്‍ച്ച് 5ന് തന്‍റെ തിരിച്ചുവരവുണ്ടാകുമെന്ന് ഹേലി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പോരാട്ട വീഥിയില്‍ നിന്ന് അവര്‍ പിന്മാറില്ലെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.
മാസച്യുസിറ്റ്‌സ് മുതല്‍ യൂട്ടാ വരെ രാജ്യത്തുടനീളം സഞ്ചരിച്ച് ഹേലിയും സംഘവും ഇനി പ്രചാരണം മുന്നോട്ട് കൊണ്ടുപോകും. 2011 മുതല്‍ 2017 വരെ ഗവര്‍ണറായി സേവനമനുഷ്ഠിച്ച തെക്കന്‍ സംസ്ഥാനമായ സൗത്ത് കാരോലൈനയില്‍ ഹേലി ശക്തമായ പ്രചാരണം നടത്തിയിട്ടും ട്രംപ് വിജയിച്ചെങ്കിലും അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിച്ചതിനേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഹേലിക്ക് കഴിഞ്ഞത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതായി. ഈ പിന്തുണ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്ന് വാദിക്കാന്‍ ഹേലിക്ക് അവസരം നല്‍കും.