ADVERTISEMENT

കൊച്ചി∙ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് ഇനിയും ഒരുപാടു വളരാനുണ്ട്. ടിവിയും കടന്നു ഡിജിറ്റൽ മാധ്യമങ്ങൾ കുതിക്കുന്നുണ്ടാവാം. പക്ഷേ ടിവിയിലും ഡിജിറ്റലിലും ഉപയോക്താക്കളുടെ കണ്ണുടക്കുന്നത് സെക്കൻഡുകളിൽ മാത്രമാണ്. പത്രമാസികകൾ ഉൾപ്പെടുന്ന അച്ചടി രംഗത്ത് വായനക്കാർ പരസ്യങ്ങളിൽ കൂടുതൽ നേരം ചെലവിടുന്നുവെന്നതാണ് ക്രിട്ടിക്കൽ പോയിന്റ്. പിന്നെയും പിന്നെയും നോക്കാം, പലതവണ വായിക്കാം. അതിനു ചേർന്ന നവീനമായ (ഇന്നവേറ്റിവ്) ഉള്ളടക്കമുണ്ടോ? എങ്കിൽ അച്ചടിക്ക് ഇനിയും പോകാനുണ്ട് ഏറെ ദൂരം.

പറയുന്നത് പാലക്കാട്ട് വടവന്നൂർ മഠത്തിൽ പ്രശാന്ത്കുമാറാണ്. ബഹുരാഷ്ട്ര മാധ്യമ– കമ്പനി ലോകത്ത് പികെ എന്നറിയപ്പെടുന്ന പ്രശാന്ത് ലോകത്തെ തന്നെ ഏറ്റവും പ്രമുഖ മാധ്യമ കമ്പനിയായ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യ സിഒഒ ആയി നിയമിതനായി. ഗ്രൂപ്പ് എമ്മിന്റെ പരസ്യ ഏജൻസി മൈൻഡ്ഷെയറിന്റെ ദക്ഷിണേഷ്യ സിഇഒ സ്ഥാനത്തുനിന്ന് മാതൃകമ്പനിയുടെ നേതൃത്വത്തിലേക്കുള്ള ഉയർച്ച. ഇന്ത്യയിലെയും കേരളത്തിലെയും പരസ്യ, മാധ്യമരംഗങ്ങളെക്കുറിച്ച് പികെ:

? ഐപിഎൽ, ക്രിക്കറ്റ് ലോകകപ്പ്...പരസ്യലോകത്തിനു കോളല്ലേ

∙ജൂൺ വരെ ക്രിക്കറ്റിന്റെ മാസ്മരികത നിലനിൽക്കുന്നതിനാൽ ബ്രാൻഡുകൾക്ക് സ്വയം വളരാനും വിൽപ്പനയിൽ കുതിച്ചു ചാട്ടം നടത്താനും വൻ അവസരമാണ്. അതുപയോഗപ്പെടുത്തുന്നത് പ്രധാനമായും ടിവി, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ്. ക്രിക്കറ്റ് സീസണിലേക്ക് പരസ്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അച്ചടി ലോകത്തിനും അതിന്റെ പ്രയോജനം ലഭിക്കും.

? ഡേറ്റയുടെയും സ്മാർട്ഫോണുകളുടെയും റോക്കറ്റ് വളർച്ചയെ എങ്ങനെ കാണുന്നു

∙ സർവ കൈകളിലും സ്മാർട്ഫോൺ എന്നത് ഡിജിറ്റൽ രംഗത്ത് പ്രചാരണങ്ങളുടെ ചാകര തന്നെ സൃഷ്ടിക്കാനുള്ള അവസരമാണുണ്ടാക്കുന്നത്. പക്ഷേ അതിനു ചേർന്ന ഉള്ളടക്കവും (കണ്ടന്റ്) നൽകണം. ഡേറ്റയുടെ വളർച്ച വെല്ലുവിളികളും ഉണ്ടാക്കുന്നുണ്ട്. പുതിയൊരു ലോകത്തേക്കാണു കാലെടുത്തുവയ്ക്കേണ്ടത്. അതിന്റെ സൂക്ഷ്മതയും വിജയിക്കാൻ വേണം. ബ്രാൻഡുകൾക്ക് പ്രചാരണങ്ങളിൽ നിന്നു നേട്ടം വേണം. വാല്യു സൃഷ്ടിക്കാൻ കഴിയണം. അതിൽ ഡിജിറ്റലെന്നോ  അച്ചടിയെന്നോ വ്യത്യാസം ഉണ്ടാവണമെന്നില്ല. കാര്യം നടക്കണം.

?ഇന്ത്യയിലെ വളർച്ച

∙യൂറോപ്പിനെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ മാധ്യമ–പരസ്യ രംഗങ്ങളിൽ 10% വളർച്ചയുണ്ട്. ഒട്ടും കുറവില്ല. പക്ഷേ നമ്മൾ അതിലേക്കാളേറെ പ്രതീക്ഷിക്കുന്നു. 

?മൈൻഡ് ഷെയർ സിഇഒ എന്തൊക്കെ നേടി

∙ മൈൻഡ്ഷെയർ ഞാൻ വരുംമുൻപുതന്നെ വൻ ഏജൻസിയാണ്. കാൻ മേളയിൽ ഗ്രാൻ പ്രീ, സർഗാത്മക വിഭാഗങ്ങൾക്കു മാത്രം നൽകുന്ന ഗ്ളാസ് ആവാർഡ് ഉൾപ്പടെ 250ലേറെ അംഗീകാരങ്ങൾ നേടി. ലോക റാങ്കിങ്ങിൽ മൈൻഡ്ഷെയർ രണ്ടാം സ്ഥാനത്തെത്തിയെന്ന് ഗൺ റിപ്പോർട്ട് പറയുന്നു. അതൊക്കെ എന്റെ മാത്രം നേട്ടമല്ല, ടീംവർക്കാണ്.

?കേരളത്തിലെ പരസ്യരംഗം

∙കേരളത്തിൽ വളരെ വൈബ്രന്റായ മാധ്യമ,പരസ്യ രംഗങ്ങളാണുള്ളത്. സ്വർണം, വസ്ത്രം തുടങ്ങിയവയിൽ പുതിയ ബ്രാൻഡുകളും പ്രചാരണ പരിപാടികളും മികച്ചതാണ്. സർഗാത്മകമായും കേരള മാധ്യമ രംഗം ഏറെ മുന്നിൽ നിൽക്കുന്നു. പ്രളയ വർഷത്തെ മറന്നേക്കുക. വരും വർഷങ്ങളിൽ ഓണവും ക്രിസ്മസും അല്ലാതെ കൂടുതൽ സീസണുകൾ സൃഷ്ടിക്കണം. ഓരോ ത്രൈമാസത്തിലും സീസൺ വേണം. ഷോപ്പിങ് ഉത്സവങ്ങൾ അതിനു സഹായിക്കും. മലയാളിയുടെ ശീലങ്ങളും അഭിരുചികവും മാറുന്നതനുസരിച്ചുള്ള അവസരങ്ങളും വെല്ലുവിളികളും ഉണ്ടാവുകയാണു വേണ്ടത്. മലയാളിയുടെ ശുഭാപ്തി വിശ്വാസം തന്നെയാണ് ഈ രംഗത്തെയും നയിക്കേണ്ടത്.

? കുടുംബം

∙ അച്ഛൻ പാലക്കാട് കുന്നത്തൂർമേട് മഠത്തിൽ അഡ്വ.മധുസൂദനൻനായർ. ഭാര്യ സീമ ഐബിഎമ്മിൽ. മക്കൾ നകുൽ, ദേവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com