ജിഎസ്ടി വിഷയത്തിൽ മാപ്പ്; വിഡിയോ ചിത്രീകരിച്ച ബിജെപി നേതാവ് പുറത്ത്
Mail This Article
ചെന്നൈ ∙ ജിഎസ്ടിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയ കോയമ്പത്തൂരിലെ ഹോട്ടലുടമ ധനമന്ത്രിയോടു മാപ്പു പറയേണ്ടി വന്ന സംഭവത്തിൽ, വിഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ച ബിജെപി ശിങ്കാനല്ലൂർ മണ്ഡലം പ്രസിഡന്റ് ആർ.സതീഷിനെ പാർട്ടിയിൽനിന്നു പുറത്താക്കി.
സാധാരണക്കാർക്കുവേണ്ടി ന്യായമായ ചോദ്യം ചോദിച്ച ഹോട്ടലുടമ ഡി.ശ്രീനിവാസനെ ധനമന്ത്രി നിർമല സീതാരാമൻ കൈകാര്യം ചെയ്ത രീതി അതീവ ലജ്ജാകരമാണെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിന്റെ ആത്മാഭിമാനം കെടുത്താൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എംപി കുറ്റപ്പെടുത്തി. അതേസമയം, വിഡിയോ പുറത്തു വന്നത് കോയമ്പത്തൂർ മേഖലയിൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ബിജെപി. ഹോട്ടൽ ശൃംഖലയുടെ ഉടമയും അവരുടെ സംഘടനാ ഭാരവാഹിയുമായ ശ്രീനിവാസൻ പ്രബല സമുദായത്തിൽ നിന്നുള്ളയാളാണ്. വിഡിയോ വൈറലായതോടെ, കോയമ്പത്തൂർ സൗത്ത് എംഎൽഎ വാനതി ശ്രീനിവാസൻ സമ്മർദം ചെലുത്തി മാപ്പു പറയിച്ചെന്നാണ് ആരോപണം.