ADVERTISEMENT

തിരുവനന്തപുരം ∙ എംജി സർവകലാശാലയിലെ മാർക്ക്ദാന അദാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മാത്രമാണു തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതെന്ന മന്ത്രി കെ.ടി. ജലീലിന്റെ വാദവും തെറ്റ്. ഉദ്ഘാടനശേഷം മണിക്കൂറുകളോളം പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2 മണിക്കൂർ 20 മിനിറ്റ് വിഡിയോയിൽ ഉടനീളം പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിധ്യമുണ്ട്.

അദാലത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഷറഫുദ്ദീൻ പങ്കെടുക്കുമെന്നു വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുമ്പോൾ മന്ത്രി പറഞ്ഞിരുന്നു. അദാലത്ത് തുടങ്ങി ഒരു മണിക്കൂറിനു ശേഷം സർട്ടിഫിക്കറ്റ് വിതരണ വേളയിൽ അദ്ദേഹം സർവകലാശാലാ റജിസ്ട്രാറോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും സംസാരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. 

‘ഫോൾസ് നമ്പറും’ കൊടുത്തോളൂ

ആർ. കൃഷ്ണരാജ്

കോട്ടയം ∙ പുനർമൂല്യനിർണയ നടപടികൾ ആരംഭിച്ച എംകോം പരീക്ഷയുടെ 31 ഉത്തരക്കടലാസുകൾ റജിസ്റ്റർ നമ്പരും ഫോൾസ് നമ്പറും (രഹസ്യ നമ്പറും) സഹിതം ആവശ്യപ്പെട്ട് എംജി സർവകലാശാലാ സിൻഡിക്കറ്റ് അംഗത്തിന്റെ കത്ത്. ഇതു തുടർനടപടികൾക്കായി വൈസ് ചാൻസലർ ഒപ്പിട്ട് പരീക്ഷാ കൺട്രോളർക്കു കൈമാറുകയും ചെയ്തു. മാർക്ക് ദാന വിവാദത്തിനു പിന്നാലെയാണ് മാർക്ക് തട്ടിപ്പിനു തന്നെയുള്ള നീക്കം സംശയിക്കാവുന്ന ഗുരുതര ക്രമക്കേട് പുറത്തുവന്നത്. 

എംകോം നാലാം സെമസ്റ്ററിൽ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ റജിസ്റ്റർ നമ്പരും ഫോൾസ് നമ്പരും സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗം ഡോ. ആർ. പ്രഗാഷിനു നൽകാനാണു നിർദേശം. ഡോ. പ്രഗാഷ് സ്വന്തം ലെറ്റർ പാഡിൽ എഴുതിയ കത്ത് വിസി ഡോ. സാബു തോമസിന്റെ ഒപ്പോടു കൂടി പരീക്ഷാ കൺട്രോളർക്കു ലഭിച്ചു. 

ഫോൾസ് നമ്പരും യഥാർഥ നമ്പരും ഒരുമിച്ചു നൽകിയാൽ ഉത്തരക്കടലാസ് ആരുടേതെന്ന് വെളിപ്പെടും. പുനർമൂല്യനിർണയവും മാർക്ക് വീണ്ടും കൂട്ടി നോക്കലും കഴിയുന്നതുവരെ വരെ റജിസ്റ്റർ നമ്പരും ഫോൾസ് നമ്പറും ഒരുമിച്ചു കൈമാറാറില്ല. കഴിഞ്ഞ മാസം 15നാണ് എംകോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പുനർമൂല്യനിർണയ അപേക്ഷകളിലെ നടപടികൾ തുടരുന്നതിനിടെ ഈ മാസം നാലിനാണ് വിവാദ കത്ത് അയച്ചത്. 

അധികാരമില്ലെങ്കിലും അദാലത്തിലുണ്ട്

പ്രൈവറ്റ് സെക്രട്ടറിമാർക്കു ഫയലിൽ സ്വയം തീരുമാനമെടുത്ത് ഒപ്പിടാൻ പോലും അധികാരമില്ലാതിരിക്കെയാണ്, സർവകലാശാലകളുടെ അദാലത്ത് ഉൾപ്പെടെ കാര്യങ്ങളിൽ മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഇടപെട്ടത്. അദാലത്തുകളിൽ ഇദ്ദേഹം സ്ഥിരം സാന്നിധ്യമാണെന്നും തെളിഞ്ഞു. കേരള, കാലിക്കറ്റ് അദാലത്തുകളിൽ മന്ത്രി ജലീലിനൊപ്പം മുഴുവൻ സമയവും പങ്കെടുത്തു. സാങ്കേതിക സർവകലാശാലയിലെ വിവാദ മാർക്ക്ദാന അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറിക്കു പുറമേ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നു. 

ഗവർണർ റിപ്പോർട്ട് തേടി  

മാർക്ക്ദാന വിവാദത്തിൽ എംജി വൈസ് ചാൻസലറോട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നിവേദനത്തിന്റെ പകർപ്പ്, വേണ്ട തീരുമാനമെടുക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിട്ടുമുണ്ട്. മറുപടികളെല്ലാം കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മന്ത്രി ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com