ADVERTISEMENT

തിരുവനന്തപുരം∙ ഡൽഹിയിലെ അതിശൈത്യത്തിൽ 35 ദിവസമായി കർഷകർ തുടരുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്രം പാസാക്കിയ 3 കൃഷി നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന നിയമസഭയുടെ ഏകദിന പ്രത്യേക സമ്മേളനം ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ബിജെപി അംഗം ഒ.രാജഗോപാൽ പ്രമേയത്തിനെതിരെ പ്രസംഗിച്ചെങ്കിലും വോട്ടെടുപ്പിൽ എതിർപ്പു രേഖപ്പെടുത്തിയില്ല. അതിനാൽ, ബിജെപി അംഗമടക്കം അനുകൂലിച്ച പ്രമേയമാകും സംസ്ഥാനം കേന്ദ്ര സർക്കാരിന് അയച്ചു കൊടുക്കുക. 

സമരക്കാരുമായി പ്രധാനമന്ത്രി ചർച്ചയ്ക്കു തയാറാകാത്തതും ഗവർണർ പ്രത്യേക നിയമസഭാ സമ്മേളനം തടഞ്ഞതും പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങിയില്ല. പ്രമേയത്തിലെ ‘ചില നിയമങ്ങൾ ആശങ്കയുണ്ടാക്കുന്നു’ എന്ന വാക്യത്തിൽ നിന്നു ‘ചില’ എന്ന വാക്ക് ഒഴിവാക്കണമെന്ന കെ.സി.ജോസഫിന്റെ ഭേദഗതി നിർദേശം മാത്രം മുഖ്യമന്ത്രി സ്വീകരിച്ചു. ‘ഗ്രാമച്ചന്തകളെ തകർത്തു കോർപറേറ്റുകളുടെ റീട്ടെയിൽ ശൃംഖലകളെ സഹായിക്കാനാണ് ഇൗ ബില്ലുകൾ’ എന്നു കൂടി ഉൾപ്പെടുത്തണമെന്നു നിർദേശിച്ചെങ്കിലും അതിനു സമാനമായ ഉള്ളടക്കം പ്രമേയത്തിലുണ്ടെന്ന കാരണത്താൽ മുഖ്യമന്ത്രി തള്ളി. 

സ്വാഗതം ചെയ്ത് കർഷകർ

ന്യൂഡൽഹി ∙ കർഷക നിയമങ്ങൾക്കെതിരെ കേരളത്തിൽ പ്രമേയം പാസാക്കിയ നടപടിയെ കർഷക സംഘടനകൾ സ്വാഗതം ചെയ്തു.

പാർട്ടി കണ്ണുരുട്ടിയപ്പോൾ രാജഗോപാൽ ചുവടു മാറ്റി

തിരുവനന്തപുരം∙ മോദി സർക്കാരിന്റെ കൃഷി നിയമങ്ങൾക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ സഭയിലെ ഏക ബിജെപി അംഗം ഒ. രാജഗോപാൽ അനുകൂലിച്ചത് പാർട്ടിയെ വെട്ടിലാക്കി. പ്രമേയത്തെ അനുകൂലിക്കുക തന്നെയാണു ചെയ്തതെന്നു സഭാ സമ്മേളനത്തിനു ശേഷം അസന്ദിഗ്ധമായി വ്യക്തമാക്കിയ രാജഗോപാൽ പിന്നീടു പാർട്ടി കണ്ണുരുട്ടിയതോടെ ചുവടുമാറ്റി: ‘നിയമസഭാ പ്രമേയത്തെ ഞാൻ ശക്തമായി എതിർത്തു’–അദ്ദേഹം പ്രസ്താവനയിൽ അവകാശപ്പെട്ടു. 

ഒന്നിച്ചു നിൽക്കണം എന്നതാണു പൊതു അഭിപ്രായവും നിയമസഭയുടെ വികാരവുമെന്നും ജനാധിപത്യത്തിന്റെ സത്ത അതാണെന്നുമാണ് രാജഗോപാൽ ആദ്യം വിശദീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com