‘അനീഷിനെ കുത്തിയ കത്തി സുരേഷ്കുമാർ വൃത്തിയാക്കിയത് തണ്ണിമത്തൻ മുറിച്ച്’
Mail This Article
പാലക്കാട് ∙ തേങ്കുറുശി ഇലമന്ദം കൊല്ലത്തറയിൽ അനീഷി(25)ന്റെ കൊലപാതകം ദുരാഭിമാനക്കൊലയെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർ കൊലപാതകത്തിനു മുൻപു ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ ജാതിയിലും സമ്പത്തിലും താഴ്ന്ന കുടുംബത്തിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. വിവാഹശേഷം അനീഷിനെ ഇരുവരും പലപ്പോഴായി ഭീഷണിപ്പെടുത്തി. കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സുരേഷ്കുമാർ അനീഷിന്റെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജോൺ നൽകിയ കുറ്റപത്രത്തിലുള്ളത്. ഡിസംബർ 25നു വൈകിട്ട് ആറരയോടെയാണു തേങ്കുറുശി മാനാംകുളമ്പിൽ വച്ച് അനീഷിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
കത്തി വൃത്തിയാക്കിയത് തണ്ണിമത്തൻ മുറിച്ച്
∙ അനീഷിനെ കുത്തിയ കത്തി സുരേഷ്കുമാർ തണ്ണിമത്തൻ മുറിച്ചാണു വൃത്തിയാക്കിയത്. പ്രതികളുടെ കുത്തിൽ അനീഷിന്റെ രണ്ടു തുടയിലെയും പ്രധാന ഞരമ്പുകൾ മുറിഞ്ഞുമാറി. രക്തം കൂടുതൽ വാർന്നുപോയി. ശരീരത്തിൽ മൊത്തം 12 മുറിവേറ്റു. അക്രമത്തിന് ഉപയോഗിച്ച ഉപകരണങ്ങളിലും പ്രതികളുടെ വസ്ത്രത്തിലും ഉൾപ്പെടെ അനീഷിന്റെ രക്തമുണ്ടായിരുന്നു.
എവിടെ പോയാലും ജാമ്യം ലഭിക്കരുത്: ഹരിത
∙ ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ട്. കുറ്റപത്രം നൽകിയതായി ഡിവൈഎസ്പി അറിയിച്ചിരുന്നു. അച്ഛനും അമ്മാവനും ശിക്ഷിക്കപ്പെടണം. എവിടെപോയാലും ജാമ്യം ലഭിക്കരുത്. ജോലി തേടി എംഎൽഎ മുഖേനയും മുഖ്യമന്ത്രിക്കും പ്രത്യേകം അപേക്ഷ നൽകിയതായും ഹരിത പറഞ്ഞു. ബിബിഎ അവസാന വർഷ വിദ്യാർഥിയായ ഹരിത ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം തന്നെയുണ്ടാകുമെന്ന തീരുമാനത്തിലാണ്.
മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കു കഠിനശിക്ഷ ലഭിക്കണമെന്നും അവർ ഇനി പുറംലോകം കാണരുതെന്നും അനീഷിന്റെ പിതാവ് അറുമുഖൻ പറഞ്ഞു.