ആനക്കണക്കിൽ ആശങ്ക ആനയോളം; ശരാശരി 20 ആനകൾ പ്രതിവർഷം ചരിയുന്നു
Mail This Article
മൂന്നു വർഷംകൊണ്ടു ചരിഞ്ഞതു 60 നാട്ടാനകളെന്ന് ആനപ്രേമികൾ. ഇനി ബാക്കിയുള്ളത് 480 നാട്ടാനകളെന്നു സർക്കാർ കണക്ക്. 461 നാട്ടാനകളെ ഇനി ബാക്കിയുള്ളൂ എന്ന് ആന പ്രേമികളും. ഇന്നു ഗജദിനം ആഘോഷിക്കുമ്പോൾ ആനകളുടെ കാര്യത്തിൽ ആശങ്ക ആനയെക്കാൾ വലുതാണ്.
2018 നവംബറിൽ സുപ്രീംകോടതിൽ സംസ്ഥാന സർക്കാർ നൽകിയ കണക്കിൽ 521 നാട്ടാനകൾ കേരളത്തിലുണ്ടെന്നാണ് അറിയിച്ചത്. 2018 ഡിസംബറിൽ 3 ആനകൾ ചരിഞ്ഞു. 2019 ലും 20 ലും 20 ആനകൾ വീതം ചരിഞ്ഞു. ഈ വർഷം ഇതുവരെ 17 ആനകളും.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളാണ് ആനകളെ പ്രധാനമായി ബാധിക്കുന്നതെന്ന് കേരള വെറ്ററിനറി സർവകലാശാല എലിഫന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ഡോ.ടി.എസ്. രാജീവ് പറയുന്നു. സംസ്ഥാനത്തെ എല്ലാ നാട്ടാനകളെയും ചിപ്പ് ഘടിപ്പിച്ച് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ആനച്ചെലവ് ദിവസം ശരാശരി 5000 രൂപ
കോവിഡ് വന്നതോടെ 2 വർഷമായി എഴുന്നള്ളിപ്പോ ആഘോഷങ്ങളോ ഇല്ല. നിലവിലെ നിയമപ്രകാരം ആനയെ വിൽക്കാനോ വാങ്ങാനോ പാടില്ല. ആവശ്യമില്ലെങ്കിൽ സർക്കാരിനു നൽകാം. പ്രതിഫലം കിട്ടില്ല. ആനയ്ക്ക് ഇപ്പോൾ 80 ലക്ഷത്തോളം രൂപയാണു മതിപ്പുവില. ഒരു പൈസ പോലും വരുമാനമില്ലാതെ 5000 രൂപയാണ് ഒരു ആനയ്ക്കുവേണ്ടി പ്രതിദിനം ഉടമ ചെലവാക്കുന്നത്.
ആനക്കൊമ്പിന് സ്ട്രോങ് റൂം
ആനക്കൊമ്പുകളും ചന്ദനമുട്ടികളും പുലി–കടുവത്തോൽ എന്നിവയും സൂക്ഷിക്കുന്നതിനായി തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നിർമിച്ച സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും.