ADVERTISEMENT

കൊച്ചി ∙ ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിനു പിന്നിൽ രാഷ്ട്രീയകാരണങ്ങളാണെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചുള്ള ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും.

ഹർജിക്കാരിയുടെ കരിയറും സൽപേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിൽ വയ്ക്കുന്നതു നീതിയെ പരിഹസിക്കുന്ന നടപടിയാകുമെന്നും ഹർജിയിൽ പറയുന്നു.

കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയും കെഎസ്‌യുവുമൊക്കെ ആയിരുന്നവരെ വളർന്നു മറ്റു മേഖലകളിൽ എത്തിക്കഴിഞ്ഞാൽ വിദ്യാർഥി രാഷ്ട്രീയം പറഞ്ഞു വിശേഷിപ്പിക്കുന്നതിൽ കാര്യമില്ല. നല്ല കാര്യങ്ങൾ വരുമ്പോൾ ഇവരെയൊന്നും വിദ്യാർഥി രാഷ്ട്രീയത്തിന്റെ ലേബലിൽ പറയാറില്ല. നെഗറ്റീവ് കാര്യങ്ങളിൽ ഇത്തരം വിശേഷണം കൊടുക്കുന്നത് മര്യാദയല്ല

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

സംശയം തോന്നി അട്ടപ്പാടി കോളജ് അധികൃതർ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്. ഇതിൽ ഐപിസി 468 മാത്രമാണു ജാമ്യമില്ലാ കുറ്റമെന്നും വ്യാജരേഖ ചമച്ചതിന്റെ തുടർച്ചയായി വഞ്ചന നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അതു ബാധകമാകില്ലെന്നുമാണു വാദം. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ജോലി നേടിയിട്ടില്ല.

എസ്എഫ്ഐ നേതാക്കളുടെ പരീക്ഷത്തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്റെ പാതയിലൂടെയാണു പിണറായി വിജയൻ സർക്കാരും സഞ്ചരിക്കുന്നത്

ഈ കേസിൽ രേഖകളാണു പ്രധാനം. വ്യാജമായി ചമച്ചുവെന്നു പറയുന്ന സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കി മുൻകൂർ ജാമ്യം അനുവദിക്കണം. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഹർജിക്കാരി അറിയിച്ചു. ജൂൺ 6നു കേസ് എടുത്തെങ്കിലും വിദ്യയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കെ.വിദ്യയ്ക്കെതിരെ എഐഎസ്എഫ്

കോലഞ്ചേരി ∙ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു കളങ്കം ചാർത്തുന്ന നടപടികളാണ് മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് എഐഎസ്എഫ് എറണാകുളം ജില്ലാ സമ്മേളനം.

എസ്എഫ്ഐ നേതാവ് വ്യാജരേഖ ചമച്ച് ജോലി നേടിയതിനെക്കുറിച്ചും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ വിജയിച്ചതിനെക്കുറിച്ചും റിപ്പോർട്ട് ചെയ്തതിനു മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതു കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. അഭിപ്രായസ്വാതന്ത്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്?

സംസ്കൃത സർവകലാശാലയിൽ വിദ്യ പിഎച്ച്‌ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചാണെന്നും ഇതിനു കൂട്ടുനിന്ന മുൻ വിസിയുടെ നടപടി പ്രതിഷേധാർഹമാണെന്നും വിലയിരുത്തി.

സംസ്കൃത സർവകലാശാലയിലെ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ഉണ്ടെന്നും ഇതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും എഐഎസ്എഫ് പ്രമേയം ആവശ്യപ്പെട്ടു.

English Summary: K Vidya's certificate controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com