തടവുകാരുടെ ശിക്ഷയിളവ് ശുപാർശ ചെയ്യാനുള്ള അധികാരം മന്ത്രിസഭയ്ക്ക്
Mail This Article
തിരുവനന്തപുരം∙ ജയിലിൽ കഴിയുന്ന തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതിനു ശുപാർശ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്കു പകരം മന്ത്രിസഭയ്ക്കു നൽകി ചട്ടത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. ഇതിനായി സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ ഭേദഗതി വരുത്തുന്നതിനു ഗവർണറുടെ അനുമതി തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ശിക്ഷയിളവ് ശുപാർശ ചെയ്യാനുള്ള അധികാരം ചട്ടപ്രകാരം മുഖ്യമന്ത്രിക്കാണെങ്കിലും മന്ത്രിസഭയിൽ വച്ച് അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. ഇത് ഗവർണർ അംഗീകരിച്ചാൽ ശിക്ഷയിളവു നൽകി തടവുകാരെ വിട്ടയയ്ക്കാം.
മുൻസിഫ് - മജിസ്ട്രേട്ട് ഇനി സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ)
തിരുവനന്തപുരം∙ മുൻസിഫ് - മജിസ്ട്രേട്ട്, സബ് ജഡ്ജ് – ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എന്നീ തസ്തികകളുടെ പേരിൽ മാറ്റം വരുത്താൻ മന്ത്രിസഭാ തീരുമാനം.
മുൻസിഫ്-മജിസ്ട്രേട്ട് എന്നത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നു മാറ്റി. സബ് ജഡ്ജ്–ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇനി സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) ആയിരിക്കും. ഇതിനായി 1991ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണു മാറ്റം.
∙കാലാവധി നീട്ടി
സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ.ഷേക്ക് പരീതിന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു.