വൈദ്യുതി: കമ്പനികളുടെ ആവശ്യം യൂണിറ്റിന് 8.69 രൂപ
Mail This Article
തിരുവനന്തപുരം∙ അടുത്ത വേനൽക്കാലത്തെ ക്ഷാമം നേരിടുന്നതിനു വൈദ്യുതി വാങ്ങാൻ ബോർഡ് വിളിച്ച ഹ്രസ്വകാല ടെൻഡറിൽ കമ്പനികൾ ആവശ്യപ്പെട്ടത് യൂണിറ്റിന് 8.69 രൂപ. നിരക്ക് വർധിപ്പിച്ച ശേഷം സംസ്ഥാനത്തു ശരാശരി വൈദ്യുതി വില 6.70 രൂപയാണ്.
കഴിഞ്ഞ വേനലിൽ പ്രതിദിന ഉപയോഗം 5,000 മെഗാവാട്ട് പിന്നിട്ടിരുന്നു. ഇതു മുൻകൂട്ടിക്കണ്ടാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ 250 മെഗാവാട്ട് വീതം വാങ്ങാൻ ടെൻഡർ വിളിച്ചത്. അദാനി, ടാറ്റ, പിടിസി എന്നീ കമ്പനികൾ മാത്രമാണ് താൽപര്യം കാട്ടിയത്.
പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ (സ്വാപ്) അടുത്ത മാസം മുതൽ മേയ് വരെ വൈദ്യുതി നൽകാൻ തയാറുള്ളവരിൽ നിന്നു ടെൻഡർ വിളിച്ചെങ്കിലും ആരും സന്നദ്ധത പ്രകടിപ്പിച്ചില്ല.
∙ഗാർഹിക സബ്സിഡി മന്ത്രിസഭ പരിഗണിച്ചില്ല
ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്കു വർഷം 410 കോടി രൂപയുടെ സബ്സിഡി അനുവദിക്കുന്ന കാര്യത്തിൽ ഇന്നലത്തെ മന്ത്രിസഭാ യോഗവും തീരുമാനമെടുത്തില്ല. മുൻ ആഴ്ചകളിലെ യോഗങ്ങളിലും ഇത് പരിണനയ്ക്കെത്തിയിരുന്നില്ല. സബ്സിഡി അനുവദിച്ചില്ലെങ്കിൽ ഗാർഹിക വൈദ്യുതി നിരക്ക് വീണ്ടും വർധിക്കും. ഇക്കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്കു തുടരുകയാണ്.