പിണറായിക്കെതിരെ ധർമടത്ത് മത്സരിച്ച സി.രഘുനാഥ് കോൺഗ്രസ് വിട്ടു
Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി 2021ൽ മത്സരിച്ച കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി നേതൃത്വത്തിന്റെ അവഗണന തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്നു രഘുനാഥ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. രാജിക്കത്ത് എഐസിസിക്കും കെപിസിസിക്കും നൽകിയിട്ടുണ്ട്. ഡിസിസിയുടെ അവഗണന പലവട്ടം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കണ്ണൂർ ഡിസിസി നേതൃത്വത്തിന് ഇപ്പോൾ വേട്ടക്കാരന്റെ മനസ്സാണ്. ഈ വേട്ടക്കാരുടെ മുന്നിൽ വീണു കൊടുക്കാൻ തയാറല്ല.
ധർമടത്ത് പിണറായിക്കെതിരെ മത്സരിച്ചത് ഗതികെട്ട സ്ഥാനാർഥിയായിട്ടാണ്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്താൻ ഇപ്പോൾ ഡിസിസിയിലുള്ള പല നേതാക്കളും ബോധപൂർവം ശ്രമം നടത്തി. എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിക്കു കോൺഗ്രസ് നേതാക്കൾ വോട്ടു മറിച്ചു നൽകി. നാളെ താനുമായി ബന്ധപ്പെട്ട 25 അംഗങ്ങളുടെ യോഗം ചേരും. തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും രഘുനാഥ് അറിയിച്ചു.