കുത്തും മുനയുമായി ജി. സുധാകരന്റെ പ്രസംഗം;‘മുഖത്തടിച്ചാൽ വിപ്ലവമാകില്ല’
Mail This Article
ആലപ്പുഴ ∙ സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്കു വെളിയിലുള്ളവർക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാർട്ടി വളരുന്നതെന്നും മുൻ മന്ത്രി ജി.സുധാകരൻ.
പ്രസംഗത്തിൽനിന്ന്: ‘അഞ്ചാറുപേർ കെട്ടിപ്പിടിച്ചിരുന്നാൽ പാർട്ടി ഉണ്ടാകുമോ? അങ്ങനെ പാർട്ടി വളരുമെന്നു ചിലർ കരുതുന്നു. തെറ്റാണത്. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാർട്ടിക്കു വെളിയിലുള്ളവർക്കു സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുമോ? കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയിൽ എങ്ങുമില്ല. രാജ്യത്ത് 12% ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോൾ 2.5% ആയി. കേരളത്തിൽ 47% ആണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാറ്റിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ടു പോകേണ്ട പ്രസ്ഥാനമാണെന്നു മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അതു വിപ്ലവമാണെന്നും ഞങ്ങൾ കുറച്ചുപേർ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല.’
പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ–കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം എൻബിഎസ് പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയായിരുന്നു സുധാകരൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ തകർത്ത് 20 വർഷം എഴുത്തുകാർക്കു റോയൽറ്റി കൊടുക്കാതിരുന്നത് കോൺഗ്രസുകാരോ ബിജെപിക്കാരോ അല്ല, എൽഡിഎഫ് ഭരണകാലത്ത് സാംസ്കാരിക നായകന്മാരായി വിലസി നടന്നവരാണെന്നും സുധാകരൻ പറഞ്ഞു.