ADVERTISEMENT

കൊച്ചി ∙ തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളുടെ വിവർത്തനത്തിലൂടെ മലയാള സാഹിത്യത്തെ ജപ്പാന് പരിചയപ്പെടുത്തിയ എഴുത്തുകാരി കൂനമ്മാവ് കൊച്ചാലിൽ തക്കാക്കോ തോമസ് മുല്ലൂർ (81) അന്തരിച്ചു. സംസ്കാരം പിന്നീട്. 

ജപ്പാനിലെ ഇറ്റാമിയിലാണു തക്കാക്കോ ജനിച്ചത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന കൂനമ്മാവ് മുല്ലൂർ തോമസിനെ ജപ്പാനിൽ പരിചയപ്പെട്ടു വിവാഹം കഴിച്ചതു 1967ൽ. മക്കൾ: മേരി കാർമൽ (മെല്ലി), ലൂസി ക്രിസ്റ്റീന (ടീന), ആന്റണി മുല്ലൂർ (ടോണി). മരുമക്കൾ: ഡേമിയൻ, ജസ്റ്റിൻ, അനില.

മലയാളത്തിന്റെ മരുമകളായി കൂനമ്മാവിൽ താമസമാക്കിയ തക്കാക്കോ, ഭർത്താവിന്റെ പ്രേരണയിൽ കൂനമ്മാവ് സെന്റ് ജോസഫ് കോൺവന്റിലെ സിസ്റ്റർമാരുടെ സഹായത്തോടെയാണു മലയാളം പഠിച്ചത്. ഇതിനിടയിലാണു തകഴിയുടെ ചെമ്മീൻ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ തോമസ് ഭാര്യയ്ക്കു സമ്മാനിച്ചത്. നോവൽ ഇഷ്ടപ്പെട്ട തക്കാക്കോ, ചെമ്മീൻ മലയാളത്തിൽ വായിച്ചപ്പോഴാണ് അതു ജാപ്പനീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ തീരുമാനിച്ചത്. 

1976ൽ പരിഭാഷ പൂർത്തിയാക്കി. കൈയ്യെഴുത്തു പ്രതിയുമായി തകഴി ശിവശങ്കരപ്പിള്ളയെ കണ്ടപ്പോൾ അദ്ദേഹം അഭിനന്ദിച്ചു. ഈ ആത്മബന്ധം തകഴിയുടെ മരണം വരെ തുടർന്നു. തകഴിയുടെ തന്നെ ‘വെള്ളപ്പൊക്കത്തിൽ’ ഉൾപ്പെടെ പത്തിലേറെ കഥകൾ കൂടി ജാപ്പനീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ‘കയർ’ നോവലിന്റെ പരിഭാഷ പകുതിയിലേറെ പൂർത്തിയാക്കിയ ഘട്ടത്തിലാണു മരണം. ‘ഇൻഡോ തുശിൻ’ ജാപ്പനീസ് മാസികയിലാണു തർജമകൾ പ്രസിദ്ധീകരിച്ചത്. ചെമ്മീൻ ജാപ്പനീസിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. 

അടൂർ ഗോപാലകൃഷ്ണന്റെ ‘കഥാപുരുഷൻ’ എന്ന സിനിമയുടെ നിർമാണത്തിനു ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹകരണം ഉറപ്പാക്കാൻ സഹായിച്ചതു തക്കാക്കോയായിരുന്നു. 55 വർഷം കേരളത്തിൽ ജീവിച്ച തക്കാക്കോ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 16 വർഷം ജാപ്പനീസ് അധ്യാപികയായിരുന്നു. രാജഗിരിയിൽ സാമൂഹിക പ്രവർത്തന വിഭാഗത്തിലും ജാപ്പനീസ് കോൺസുലേറ്റ് ലെയ്സൻ ഓഫിസറായും ജപ്പാൻ റേഡിയോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനിൽ നിന്നുള്ള നയതന്ത്രജ്ഞരുടെ ദ്വിഭാഷിയുമായിരുന്നു.

2014ൽ ബസ് അപകടത്തിൽ പരുക്കേറ്റ തക്കാക്കോ ചികിത്സയിലൂടെ അപകടനില തരണം ചെയ്തെങ്കിലും എഴുത്തു തുടരാൻ കഴിഞ്ഞില്ല. മൂന്നു മാസം മുൻപാണ് ആരോഗ്യനില മോശമായത്. മൂന്നു ദിവസം മുൻപു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10.30നു മരണം സ്ഥിരീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com